ലാഹോർ: പാകിസ്താനിൽ പ്രവിശ്യകൾ തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. അയൽ രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ വലിയ ഭീകരവാദ ഭീഷണിയാണ് പാകിസ്താനിലെ സ്വന്തം അയൽ പ്രവിശ്യകളിൽ നിന്ന് പഞ്ചാബ് നേരിടുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ പ്രസ്താവന രാജ്യത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ശനിയാഴ്ച ലാഹോറിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് 13 കോടി ജനങ്ങൾ വസിക്കുന്ന പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബിന്റെ മുഖ്യമന്ത്രി മറിയം നവാസ് വിവാദ പരാമർശം നടത്തിയത്.
പേരെടുത്ത് പറഞ്ഞില്ലെങ്കിലും, മറിയം നവാസിന്റെ വിമർശനം തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) ഭരിക്കുന്ന ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയ്ക്ക് നേരെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചുകാലമായി തീവ്രവാദി ആക്രമണങ്ങൾ കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന മേഖലയാണ് ഖൈബർ പഖ്തുൻഖ്വ. നദികളോട് ചേർന്നുള്ള അതിർത്തി പ്രദേശങ്ങൾ ഒരുകാലത്ത് കുറ്റകൃത്യങ്ങളുടെയും ഭീകരവാദത്തിന്റെയും കേന്ദ്രങ്ങളായിരുന്നുവെങ്കിലും ഇപ്പോൾ സംസ്ഥാന സർക്കാർ അവിടെ ക്രമസമാധാനം വീണ്ടെടുത്തിട്ടുണ്ടെന്ന് മറിയം നവാസ് അവകാശപ്പെട്ടു. എങ്കിലും മറ്റ് പ്രവിശ്യാ അതിർത്തികളിൽ നിന്നുള്ള ഭീകരവാദ ഭീഷണി തുടരുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
മറിയം നവാസിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഖൈബർ പഖ്തുൻഖ്വ ഭരണകക്ഷിയായ പി.ടി.ഐ രംഗത്തെത്തി. മറിയത്തിന്റേത് അപമാനകരമായ പ്രസ്താവനയാണെന്നും, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഖൈബർ പഖ്തുൻഖ്വയിലെ ജനങ്ങളും സുരക്ഷാ സേനയും അർപ്പിച്ച വലിയ ത്യാഗങ്ങളെ നിസ്സാരവൽക്കരിക്കുന്നതാണ് ഈ നിലപാട എന്നും നാഷണൽ അസംബ്ലി മുൻ സ്പീക്കറും പി.ടി.ഐ മുതിർന്ന നേതാവുമായ അസദ് ഖൈസർ രൂക്ഷമായി വിമർശിച്ചു. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായതോടെ പാകിസ്താനിൽ പ്രവിശ്യകൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.












