ബ്രിക്സ് കൂട്ടായ്മയ്ക്കും പാശ്ചാത്യ ചേരിക്കും ഇടയിൽ ഇന്ത്യയെ തന്ത്രപരമായി സുപ്രധാന സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞതായി പ്രമുഖ ആഗോള സാമ്പത്തിക വിദഗ്ദ്ധനും ഗോൾഡ്മാൻ സാക്സിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റുമായ ജിം ഒനീൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ഒരേസമയം നേരിട്ട് മികച്ച നയതന്ത്ര ബന്ധം നിലനിർത്താൻ മോദിക്ക് സാധിക്കുന്നത് ആഗോള സംഘർഷങ്ങൾക്കിടയിലും വലിയൊരു നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ ഈ സന്തുലിതാവസ്ഥ രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീന ശക്തിയാണ് നൽകുന്നത്. ബ്രിക്സ് രാജ്യങ്ങൾക്കായി പുതിയ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരുന്നതിൽ ഇന്ത്യ മുൻകൈയെടുക്കുന്നത് ഈ നീക്കത്തിന് ആഗോളതലത്തിൽ വലിയ വിശ്വാസ്യത നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ചൈന വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുകയും ആഭ്യന്തര ആവശ്യങ്ങൾ ഉയരുകയും ചെയ്താൽ ആഗോള വ്യാപാര രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഒനീൽ വിലയിരുത്തി. ഇന്ത്യയുടെ വലിയ ജനസംഖ്യാ ആനുകൂല്യം രാജ്യത്തിന് കരുത്താണെങ്കിലും കൂടുതൽ ഘടനാപരമായ പരിഷ്കാരങ്ങൾ അനിവാര്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവന്ന് കൂടുതൽ ആരോഗ്യവും കാര്യശേഷിയുമുള്ള ആളുകളെ തൊഴിൽരംഗത്ത് എത്തിക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ഇപ്പോഴും പത്ത് ശതമാനത്തിലധികം വാർഷിക വളർച്ച നേടാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലുള്ള ആറ് മുതൽ ഏഴ് ശതമാനം വരെയുള്ള വളർച്ച തന്നെ മറ്റ് പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് ശ്രദ്ധേയമാണ്. അതേസമയം, ആഗോള സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ അമേരിക്കയുടെയും ചൈനയുടെയും ആഭ്യന്തര സമ്പാദ്യ രീതികളിലെ മാറ്റങ്ങൾ നിർണ്ണായകമാണെന്നും, പശ്ചിമേഷ്യൻ പ്രതിസന്ധികൾ പൂർണ്ണമായും പരിഹരിക്കാൻ ബ്രിക്സ് ഉച്ചകോടിക്ക് കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









