തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ഡിഎംകെയും. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്‌നാടിന് തന്നെ വലിയൊരു വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിനും മുഖ്യമന്ത്രിക്കും സാധിക്കുന്നില്ലെന്നും ഉദയനിധി ആരോപിച്ചു. ജനകീയ പ്രശ്നങ്ങൾക്ക് സഭയിൽ വ്യക്തമായ വിശദീകരണം നൽകുന്നതിന് പകരം 1970-കളിലെ പഴയ കാര്യങ്ങൾ വലിച്ചിഴച്ച് വിഷയം തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഡിഎംകെ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയ റീലുകൾക്ക് വേണ്ടിയുള്ള പഞ്ച് ഡയലോഗുകൾ പറയുക മാത്രമാണ് മുഖ്യമന്ത്രി സഭയിൽ ചെയ്തതെന്ന് ഉദയനിധി പരിഹസിച്ചു. സർക്കാരിയ കമ്മീഷനെക്കുറിച്ച് നിയമസഭയിൽ സംസാരിച്ച വിജയ്ക്ക് ആ കമ്മീഷൻ എന്താണെന്ന് ശരിക്കും അറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. ആരോ എഴുതിക്കൊടുത്ത കുറിപ്പുകൾ നോക്കി വായിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ പണിയെന്നും, സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിന് ശേഷവും ജനപിന്തുണയോടെ നിരവധി തവണ ഡിഎംകെ അധികാരത്തിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അഴിമതിയുടെ പേരിൽ ജയിലിൽ പോയ ചരിത്രം ഡിഎംകെ മുഖ്യമന്ത്രിമാർക്കില്ലെന്നും, എന്നാൽ യഥാർത്ഥ വരുമാനം മറച്ചുവെച്ചതിന് ആദായനികുതി വകുപ്പിന്റെ കേസ് നേരിടുന്നയാളാണ് മുഖ്യമന്ത്രി വിജയ്‌യെന്നും പ്രതിപക്ഷം ആരോപിച്ചു. സ്വന്തം മന്ത്രിസഭയിലെ ലഹരി ഉപയോഗിച്ച മന്ത്രിക്കെതിരെ ഒരു നടപടിയുമെടുക്കാൻ ത്രാണിയില്ലാത്ത സർക്കാരാണ് ഇതെന്നും ഉദയനിധി കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തി.








