ഭാവിയിൽ നടക്കാനിരിക്കുന്ന യുദ്ധങ്ങൾ കേവലം കരയിലോ കടലിലോ ആകാശത്തോ മാത്രമായി ഒതുങ്ങില്ലെന്നും, ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങളായിരിക്കും യുദ്ധങ്ങളുടെ ഗതി നിർണ്ണയിക്കുകയെന്നും മുൻ വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി (റിട്ട.). ആജ് തക് സുരക്ഷാ സഭയിൽ സംസാരിക്കവെയാണ് ആധുനിക യുദ്ധതന്ത്രങ്ങളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെയും കണക്റ്റിവിറ്റിയുടെയും നിർണ്ണായക പങ്ക് അദ്ദേഹം വിശദീകരിച്ചത്.
ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വയംനിയന്ത്രിത പ്ലാറ്റ്‌ഫോമുകൾ എന്നിവ യുദ്ധമുഖത്ത് വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണമാണ് റഷ്യ-ഉക്രെയ്ൻ സംഘർഷമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ ആക്രമണത്തിൽ കരയിലെ വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നടിഞ്ഞിട്ടും സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖലയുടെ കരുത്തിലാണ് ഉക്രെയ്ൻ ഇന്നും പോരാട്ടം തുടരുന്നതെന്നും, ഭാവി യുദ്ധങ്ങളിൽ ബഹിരാകാശം ഒരു സഹായക ഘടകം എന്നതിലുപരി മുഖ്യ പോരാട്ടവേദിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പ്യൂട്ടിംഗ് ശേഷിയുടെ വർദ്ധനവ്, കൃത്രിമബുദ്ധി, ഉപകരണങ്ങളുടെ വലിപ്പക്കുറവ് എന്നിവ പ്രതിരോധ രംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്. ഒരുകാലത്ത് വലിയ ഡിഷുകൾ ആവശ്യമായിരുന്ന സാറ്റലൈറ്റ് ടെർമിനലുകൾ ഇന്ന് ഒരു ലാപ്‌ടോപ്പിന്റെ വലിപ്പത്തിലേക്ക് ചുരുങ്ങിയതോടെ ആഴക്കടലിൽ പോകുന്ന ആളില്ലാ ബോട്ടുകളിലും ഡ്രോണുകളിലും ഇവ ഘടിപ്പിക്കാൻ സാധിക്കുന്നുണ്ട്.
കടലിലെ ആളില്ലാ ബോട്ടുകളും ആകാശത്തെ ഡ്രോണുകളും പരസ്പരം വിവരങ്ങൾ കൈമാറുന്ന വിപുലമായ ഒരു വിവരശൃംഖലയാണ് ഇതുവഴി രൂപപ്പെടുന്നത്. ലോ എർത്ത് ഓർബിറ്റിലുള്ള സ്വന്തം ഉപഗ്രഹ ശൃംഖലകൾ വികസിപ്പിക്കാൻ വൻശക്തികൾ ഇപ്പോൾ നിർബന്ധിതരാകുന്നത് ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണെന്നും, വിവരവിനിമയത്തിലും കണക്റ്റിവിറ്റിയിലുമുള്ള ആധിപത്യമായിരിക്കും ഇനി വരാനിരിക്കുന്ന യുദ്ധങ്ങളിലെ വിജയം നിർണ്ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












