ന്യൂഡൽഹി : രാജ്യത്തെ സേനകളുടെ ശേഷി വർധിപ്പിക്കുന്നതിനും തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയ്ക്ക് വൻ കുതിപ്പേകുന്നതിനുമായി 1.10 ലക്ഷം കോടി രൂപയുടെ നിർണായക സംഭരണ പദ്ധതികൾക്ക് ഭാരതം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് തിങ്കളാഴ്ച ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ആകെ അംഗീകാരം നൽകിയ പദ്ധതികളുടെ തുകയിൽ ഏകദേശം 98 ശതമാനവും ഇന്ത്യൻ കമ്പനികളിൽ നിന്നും തദ്ദേശീയ വ്യവസായ മേഖലയിൽ നിന്നും മാത്രമായിരിക്കും ലഭ്യമാക്കുന്നത്. കര, നാവിക, വ്യോമസേനകൾക്ക് ആവശ്യമായ അത്യാധുനിക ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും ആഭ്യന്തരമായി നിർമ്മിക്കുന്നത് വഴി പ്രതിരോധ ഇറക്കുമതി പൂർണ്ണമായും കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഭാരതീയ കരസേനയ്ക്കായി രാസ-ജൈവ-റേഡിയോളജിക്കൽ-ആണവ മുന്നറിയിപ്പ് വാഹനങ്ങൾ, ഉയർന്ന ശേഷിയുള്ള സൈനിക വാഹനങ്ങൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, ട്രോൾ ടാങ്കുകൾ, സർവത്ര ബ്രിഡ്ജ് സിസ്റ്റം തുടങ്ങിയ പ്രത്യാക്രമണ സംവിധാനങ്ങൾ വാങ്ങും. നാവികസേനയുടെ നിരീക്ഷണ ശേഷി കൂട്ടുന്നതിനായി അരുദ്ര റഡാറുകളും യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ മറൈൻ ഗ്യാസ് ടർബൈനുകളും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കാൻ തീരുമാനമായി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി സ്വന്തം സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകൾ വികസിപ്പിക്കുന്നത് നാവികസേനയ്ക്ക് ഭാവിയിൽ വലിയ ആത്മവിശ്വാസം നൽകും.
വ്യോമസേനയുടെ പോർവിമാനങ്ങളുടെയും ഗതാഗത വിമാനങ്ങളുടെയും ആക്രമണശേഷി ഉയർത്തുന്നതിനായി അത്യാധുനിക ഗ്രൗണ്ട് ബേസ്ഡ് മൾട്ടി പർപ്പസ് ജാമറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വാങ്ങുന്നതിനും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ മൂന്ന് സേനകളിലും കടലാസ് രഹിതവും സുരക്ഷിതവുമായ തിരിച്ചറിയൽ കാർഡുകൾക്കായി പുതിയ റേഡിയോ ഫ്രീക്വൻസി സ്മാർട്ട് കാർഡ് സംവിധാനം ഉടൻ നടപ്പിലാക്കും. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രതിരോധ മേഖലയിലെ ചെറുകിട നിർമ്മാതാക്കൾക്കും പുതിയ ഓർഡറുകൾ ലഭിക്കുന്നത് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഊർജ്ജമേകുന്നതാണ്.








