കൊച്ചി: എണ്ണയിലിടുമ്പോൾ വലിയ കുമിളകളോടെ പൊങ്ങിപ്പൊട്ടുന്ന കേരളത്തിന്റെ തനത് പപ്പടത്തിന്റെ സവിശേഷത ഇനി പഴങ്കഥയായേക്കും. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കൊണ്ടുവന്ന പുതിയ ഗുണനിലവാര മാനദണ്ഡങ്ങളാണ് കേരളത്തിലെ പപ്പട നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടിയാകുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഭാവിയിൽ കേരളത്തിൽ ഉണ്ടാക്കുന്ന പപ്പടം എണ്ണയിലിട്ടാൽ പഴയതുപോലെ കുമിളയ്ക്കില്ലെന്നാണ് പപ്പട നിർമ്മാതാക്കളുടെ പ്രധാന പരാതി.
ദേശീയതലത്തിൽ ലഭ്യമാകുന്ന എല്ലാത്തരം പപ്പടങ്ങൾക്കും ഒരേ ഗുണനിലവാര മാനദണ്ഡം ബാധകമാക്കിയതാണ് കേരളത്തിലെ തനത് വ്യാപാരികൾക്ക് വിനയായത്. ഉത്തരേന്ത്യയിലെ മസാല പപ്പടം, തമിഴ്‌നാട്ടിലും കർണാടകത്തിലും നിർമ്മിക്കുന്ന ഈർപ്പമില്ലാത്ത അപ്പളം എന്നിവയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചേരുവകളും പാചകരീതിയുമാണ് കേരള പപ്പടത്തിനുള്ളത്. കൂടുതൽ ഈർപ്പവും ജലാംശവും നിലനിർത്തിക്കൊണ്ട് നിർമ്മിക്കുന്നത് കൊണ്ടാണ് മലയാളി പപ്പടം എണ്ണയിലിടുമ്പോൾ മനോഹരമായി കുമിളച്ച് വരുന്നത്. എന്നാൽ ഉത്തരേന്ത്യൻ മസാല പപ്പടത്തിലോ അപ്പളത്തിലോ ജലാംശം ഒട്ടും ഉണ്ടാകാറില്ല.
ജലാംശം കുറവായതിനാൽ ഉത്തരേന്ത്യൻ പപ്പടങ്ങൾക്കും അപ്പളങ്ങൾക്കും മാസങ്ങളോളം കേടുകൂടാതെയിരിക്കാനുള്ള ആയുസ്സുണ്ട്. എന്നാൽ ഈർപ്പത്തിന്റെ അളവിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമ്പോൾ കേരളത്തിന്റെ തനത് പപ്പടത്തിന്റെ മൃദുത്വവും കുമിളയ്ക്കുന്ന സ്വഭാവവും പൂർണ്ണമായി നഷ്ടപ്പെടുമെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേരളീയരുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായ നാടൻ പപ്പടത്തിന്റെ തനിമ നിലനിർത്താൻ പ്രത്യേക ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് നിർമ്മാണ തൊഴിലാളികളും വ്യാപാരികളും.












