പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭീതിജനകമായ നിഴലിൽ സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതരുടെ വൻ മിസൈൽ-ഡ്രോൺ ആക്രമണം. പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രൊഡക്ഷൻ പ്ലാന്റുകൾ, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് ഖാലിദ് എയർബേസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ഹൂതികൾ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദിയുടെ തെക്കൻ നഗരങ്ങളായ അബ്ഹ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലുണ്ടായ മിന്നലാക്രമണത്തിൽ 73-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും പ്രമുഖ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽ വൻ തീപിടുത്തമുണ്ടാകുകയും ചെയ്തു. ഇതോടെ പ്രമുഖ ഊർജ്ജ നിലയങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സൗദിയുടെ ആകാശസുരക്ഷയെപ്പോലും ആശങ്കയിലാക്കിയ ഈ കടുത്ത അക്രമ സംഭവങ്ങളേക്കാൾ ലോകരാജ്യങ്ങളെ അതിശയിപ്പിച്ചത് ‘മക്ക പ്രതിരോധ കരാർ’ ഒപ്പുവെച്ച പങ്കാളി രാജ്യങ്ങളുടെ വിചിത്രമായ മൗനമാണ്. സഖ്യകക്ഷികളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന (An attack against one is an attack against all) വ്യവസ്ഥയോടെ പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് ഓഗസ്റ്റ് ഏഴിനാണ് ചരിത്രപരമായ മക്ക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പാശ്ചാത്യ സൈനിക സഖ്യമായ ‘നാറ്റോ’യുടെ (NATO) അഞ്ചാം വകുപ്പിന് സമാനമായി രൂപീകരിച്ച ഈ കരാറിനെ ‘ഇസ്ലാമിക് നാറ്റോ’ എന്നാണ് ആഗോള പ്രതിരോധ വിദഗ്ദ്ധർ വിശേഷിപ്പിച്ചത്.
എന്നാൽ കരാർ പ്രാബല്യത്തിൽ വന്ന് കൃത്യം ഒരു മാസം തികയുമ്പോൾ സൗദിയുടെ എണ്ണ മേഖലയും നഗരങ്ങളും ഹൂതി ആക്രമണത്തിൽ പുകഞ്ഞിട്ടും സഖ്യകക്ഷികളായ പാകിസ്ഥാനും തുർക്കിയും വിരലനക്കിയിട്ടില്ല. റിയാദിൽ വൻ നാശനഷ്ടങ്ങൾ വിതച്ച ഈ ആക്രമണത്തെ ഔദ്യോഗികമായി അപലപിക്കാൻ പോലും ഇസ്ലാമാബാദോ അങ്കാറയോ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമേരിക്കൻ പ്രതിരോധ പങ്കാളിത്തത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഗൾഫ് രാഷ്ട്രമായ സൗദി, പാകിസ്ഥാനുമായും തുർക്കിയുമായും ഇത്തരം ഒരു സംയുക്ത സൈനിക സഖ്യത്തിന് രൂപം നൽകിയത്. മുൻപും റിയാദിൽ സമാന കരാർ നിലനിൽക്കെ ഇറാൻ ആക്രമണം നടത്തിയപ്പോൾ പാകിസ്ഥാൻ പിൻവാങ്ങിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കൂടുതൽ കനക്കുമ്പോൾ, കടലാസിലൊതുങ്ങിയ ‘മക്ക കരാറിന്റെ’ വിശ്വസനീയതയും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഇസ്ലാമിക് നാറ്റോ’യുടെ ഭാവി തന്നെയാണ് ഇപ്പോൾ ചോദ്യചിഹ്നമാകുന്നത്.












