ഇസ്‌ലാമാബാദ്: പാക് അധീന കാശ്മീരിൽ (PoK) ജനകീയ പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊന്ന് പാകിസ്താൻ നടത്തിയ നാടകീയ തിരഞ്ഞെടുപ്പ് നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വർഷം ജൂൺ മുതൽ മേഖലയിൽ പാക് സുരക്ഷാ സേന നടത്തിയ അതിക്രൂരമായ അടിച്ചമർത്തലുകളിൽ തൊണ്ണൂറിലധികം പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. സംഘർഷാവസ്ഥ രൂക്ഷമായി നിലനിൽക്കുന്നതിനിടെ 53 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇസ്‌ലാമാബാദ് ഭരണകൂടത്തിന്റെ പിന്തുണയോടെ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) കേവല ഭൂരിപക്ഷം നേടി അധികാരം പിടിച്ചെടുത്തെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും വ്യാജവും മുൻകൂട്ടി നിശ്ചയിച്ചതുമാണെന്ന ആരോപണം ശക്തമാണ്.
മേഖലയിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (JAAC) ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ച ശേഷമാണ് പാകിസ്താൻ തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പൂർണ്ണമായി ബഹിഷ്കരിക്കാൻ സംഘടന ആഹ്വാനം ചെയ്തിരുന്നു. സംഘർഷം മൂലം ഏഴ് സീറ്റുകളിൽ വോട്ടെടുപ്പ് മാറ്റിവെക്കേണ്ടി വന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ബാരിസ്റ്റർ ഇഫ്തിഖാർ ഗീലാനിയെ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് നാമനിർദ്ദേശം ചെയ്തതും വൻ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നേരിട്ടുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഗീലാനി, ടെക്നോക്രാറ്റുകൾക്കുള്ള സംവരണ സീറ്റിലൂടെ പിൻവാതിലിലൂടെ സഭയിലെത്തുകയും തുടർന്ന് പ്രധാനമന്ത്രിയാവുകയുമായിരുന്നു. ഇത് പാക് മുസ്ലിം ലീഗിനുള്ളിൽ തന്നെ വലിയ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.
പി.ഒ.കെ നിയമസഭയിലെ ‘അഭയാർത്ഥി സംവരണ സീറ്റുകൾ’ കേന്ദ്രീകരിച്ചാണ് ഇസ്‌ലാമാബാദ് ഭരണകൂടം അധികാരം ഉറപ്പിക്കുന്നത്. ആകെ 53 സീറ്റുകളിൽ 12 എണ്ണം കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തവയാണ്. എന്നാൽ ഈ വോട്ടർമാർ താമസിക്കുന്നത് പാക് അധീന കാശ്മീരിലല്ല, മറിച്ച് പാകിസ്താനിലെ വിവിധ നഗരങ്ങളിലാണ്. വളരെ കുറഞ്ഞ വോട്ടർമാർ മാത്രമുള്ള ഈ മണ്ഡലങ്ങളിൽ തിരിമറി നടത്തി വിജയിക്കുക പാകിസ്താൻ ഭരിക്കുന്ന പാർട്ടിക്ക് വളരെ എളുപ്പമാണ്. കാശ്മീരിലെ 32 ലക്ഷം വരുന്ന ജനസംഖ്യയിൽ 1 ശതമാനം പോലുമില്ലാത്ത പാകിസ്താനിലെ അഭയാർത്ഥികൾക്ക് നിയമസഭയിൽ 25 ശതമാനത്തോളം പ്രതിനിധ്യം നൽകുന്നത് ഇസ്‌ലാമാബാദിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് പി.ഒ.കെയിൽ ഭരണം ഉറപ്പിക്കാനാണെന്ന് വ്യക്തമാണ്.
പ്രദേശവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ സമരം ചെയ്യുന്ന മിർപൂർ, റാവലാകോട്ട് നിവാസികൾ കാശ്മീരികളേ അല്ലെന്നും അവർ പാകിസ്താന്റെ ശത്രുക്കളാണെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രസ്താവിച്ചത്. പി.ഒ.കെയിലെ പ്രാദേശിക കക്ഷികളെ പൂർണ്ണമായും അടിച്ചമർത്തി പാകിസ്താനിലെ മുഖ്യധാര പാർട്ടികളായ പി.എം.എൽ.(എൻ), പി.പി.പി എന്നിവർ ചേർന്നാണ് പ്രദേശം ഭരിക്കുന്നത്. മുൻ തിരഞ്ഞെടുപ്പിൽ 31 സീറ്റുകൾ നേടിയ ഇമ്രാൻ ഖാന്റെ പി.ടി.ഐയെ നിരോധിച്ചാണ് ഇത്തവണ ഷെഹ്ബാസ് ഷെരീഫിന്റെ പാർട്ടി വിജയം ഉറപ്പിച്ചത്. പാകിസ്താന്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും വ്യാജ ജനാധിപത്യ നാടകങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പി.ഒ.കെ നിവാസികളുടെ തീരുമാനം.










