തിരുവനന്തപുരം: സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിനിടെ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കടുത്ത കുരുക്കായി മാറിയേക്കാവുന്ന കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. റെയ്ഡിനിടെ കണ്ടെടുത്ത ‘റെഡ് ബുക്ക്’ (ചുവന്ന ഡയറി) പ്രധാന തെളിവായി ഉയർത്തിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പോലീസ് മേധാവിക്ക് അതീവ ഗുരുതരമായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയത്. ടി. വീണയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഈ ഡയറി ലഭിച്ചതെന്നും ഇതിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തുടർ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് വെളിച്ചത്തായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 25 കോടി രൂപയിലധികം വരുന്ന ഹവാല ഇടപാടുകൾ നടന്നതിന്റെ കൃത്യമായ വിവരങ്ങളും അനുബന്ധ തെളിവുകളുമാണ് പോലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്. ഭാരതത്തിൽ നിന്ന് ദുബായിലേക്ക് കോടിക്കണക്കിന് രൂപ കടത്തിയതിന്റെ തെളിവുകൾ ഇ.ഡി ശേഖരിച്ചു. ഇവിടെ കൈമാറുന്ന തുക ദുബായിൽ അവിടുത്തെ പ്രാദേശിക കറൻസിയായി ലഭ്യമാക്കുന്ന രീതിയിലുള്ള അനധികൃത ഹവാല നെറ്റ്‌വർക്കാണ് ഇതിനായി ഉപയോഗിച്ചത്.
പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കൾ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഈ ചുവന്ന ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ ഇതെല്ലാം വീണ സമ്മതിച്ചതായും ഇ.ഡി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച സി.എം.ആർ.എൽ അഴിമതിക്കേസിന് പുറമെ, ഈ ഹവാല ഇടപാടുകൂടി പുറത്തുവന്നതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബവും കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.











