തിരുവനന്തപുരം: സി.എം.ആർ.എൽ അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്ന് വ്യക്തമാക്കി സർക്കാർ. വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതി ചേർത്ത് കേസെടുക്കാനാണ് സർക്കാർ നീക്കം. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇ.ഡി റിപ്പോർട്ടിന്റെ ഗൗരവം വ്യക്തമാക്കിയത്. കൈക്കൂലിയായി വാങ്ങിയ 3.28 കോടി രൂപയ്ക്ക് പുറമെ അതിലും ഗുരുതരമായ കണ്ടെത്തലുകളും അനുബന്ധ തെളിവുകളുമാണ് റിപ്പോർട്ടിലുള്ളതെന്നാണ് വിലയിരുത്തൽ.
ഇ.ഡി കൈമാറിയ തെളിവുകൾ സർക്കാർ അവഗണിച്ചാൽ അത് വലിയ തിരിച്ചടിയാകുമെന്ന സൂചനയും മുഖ്യമന്ത്രി നൽകി. എങ്കിലും തിടുക്കപ്പെട്ട് നടപടിയെടുക്കാതെ വിശദമായ നിയമോപദേശത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാനാണ് സർക്കാരിന്റെ നീക്കം. പിണറായിയും റിയാസും ജനപ്രതിനിധികളല്ലെങ്കിലും കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് നിയമപരമായ തടസ്സമില്ലെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് മാത്രമാണ് ഗവർണറുടെ അനുമതി ആവശ്യമെന്നുമുള്ള വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പും പോലീസും.
അതേസമയം, കേസെടുക്കാനുള്ള സർക്കാരിന്റെ നീക്കം രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം തയാറെടുക്കുന്നത്. സെപ്റ്റംബർ 13-ന് കോഴിക്കോട് ആരംഭിക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിന് മുൻപായി നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ല. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് നീങ്ങുന്നതെന്നും, കേസെടുത്താൽ അത് യു.ഡി.എഫ്-ബി.ജെ.പി ഡീലിന്റെ ഭാഗമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ ആരോപിച്ചിരുന്നു. സർക്കാരിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ വിജിലൻസ് അന്വേഷണവും കേസിലേക്ക് കടന്നേക്കും.












