പെഷവാർ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയിൽ വാട്ടർ ടാങ്കർ ആദ്യം ആർക്ക് വേണമെന്നതിനെച്ചൊല്ലി പാകിസ്താൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അപ്പർ സൗത്ത് വസീറിസ്ഥാൻ ജില്ലയിൽ ആസ്മാൻ മാൻസ ബ്രിഗേഡ് ആസ്ഥാനത്തിന് സമീപമാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സൈനികരും ഐഎസ്‌ഐ/രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ വൻ തല്ലിപ്പിടുത്തത്തിൽ 22 ഓളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം.
കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് ആസ്മാൻ മാൻസ. സൈനിക കാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ദിവസേനയെത്തുന്ന വാട്ടർ ടാങ്കറുകളെ മാത്രമാണ് ഇവിടുത്തുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ചൊവ്വാഴ്ച ആസ്ഥാനത്തേക്ക് കുടിവെള്ള ടാങ്കർ എത്തിയതോടെ, തങ്ങൾക്ക് ആദ്യം വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് കമാൻഡോ വിഭാഗമായ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (SSG) അംഗങ്ങളും സിവിൽ വസ്ത്രത്തിലെത്തിയ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു.
വാക്കേറ്റം പെട്ടെന്ന് തന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിന് പിന്നാലെ ഫ്രോണ്ടിയർ കോർപ്സ് (FC) സൈനികർ കൂടി തല്ലിപ്പിടുത്തത്തിൽ പങ്കാളികളായതോടെ സംഭവം വൻ തെരുവ് യുദ്ധമായി മാറി. പരസ്പരം കൈകാര്യം ചെയ്ത സൈനികർ വടികളും തടിഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മണിക്കൂറുകളോളം പ്രദേശത്ത് കടുത്ത സംഘർഷാവസ്ഥ നിലനിന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ തൊട്ടടുത്ത സൈനിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പാകിസ്താൻ സൈന്യത്തിനും സർക്കാരിനും ആഗോളതലത്തിൽ വൻ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്.












