കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരിയായ 83കാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരുമകൾക്ക് നിയമപരമായി അത്തരമൊരു ബാധ്യതയില്ലെന്നും മുത്തശ്ശിയെ സംരക്ഷിക്കണമെന്ന് പേരക്കുട്ടിയോട് നിർബന്ധിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വിധി പ്രസ്താവിച്ചത്. വിദ്യാർത്ഥിയായ പേരക്കുട്ടിയിൽ നിന്ന് ഇത്തരം ഒരു യുക്തിരഹിതമായ ആവശ്യം മുത്തശ്ശി ഉന്നയിക്കുന്നത് പ്രതീക്ഷിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മരുമകൾക്കും 22 വയസ്സുള്ള പേരക്കുട്ടിക്കും തനിക്ക് ജീവനാംശം നൽകാൻ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സ്വദേശിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥ ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ അന്തരിച്ച തന്റെ മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നത് മരുമകൾക്കാണെന്നും അതിൽ നിന്ന് തനിക്ക് വീതം വേണമെന്നുമായിരുന്നു ഹർജിക്കാരിയുടെ പ്രധാന വാദം.
മകന്റെ ആശ്രിതർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗമായി 12,28,646 രൂപ ഹർജിക്കാരിക്ക് മുൻപ് തന്നെ നേരിട്ട് നൽകിയിരുന്നു. എന്നാൽ മകന്റെ കുടുംബ പെൻഷനിൽ നിന്ന് പ്രതിമാസം 15,000 രൂപ കൂടി ജീവനാംശമായി അനുവദിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഫിഷറീസ് വകുപ്പിൽ നിന്നുള്ള സ്വന്തം പെൻഷന് പുറമെ അന്തരിച്ച ഭർത്താവിന്റെ പെൻഷനും ഹർജിക്കാരിക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വന്തമായി വരുമാനമാർഗ്ഗമുള്ള വയോധികയുടെ ഈ ആവശ്യം മുൻപ് മെയിന്റനൻസ് ട്രൈബ്യൂണലും തുടര്‍ന്ന് ജില്ലാ കളക്ടറും തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ അപ്പീൽ ഹർജിയാണ് ഇപ്പോൾ ഹൈക്കോടതിയും നിരാകരിച്ചിരിക്കുന്നത്.










