2020-ലെ ഗാൽവാൻ താഴ്‌വരയിലെ രക്തരൂക്ഷിതമായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ ഔദ്യോഗിക ഉഭയകക്ഷി ചർച്ച നടന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 12-ന് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിനാണ് വഴിതുറക്കുന്നത്. അതിർത്തി തർക്കങ്ങൾ കാരണം വർഷങ്ങളായി തണുത്തുറഞ്ഞു കിടന്ന നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾക്ക് ജീവൻ വെയ്പ്പിക്കുന്നതിനാണ് ഈ നിർണായക നീക്കം.
ഉച്ചകോടിയിൽ പങ്കെടുക്കാനായി ഷി ചിൻപിങ് ശനിയാഴ്ച ഡൽഹിയിലെത്തും. ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ഷി ചിൻപിങിന്റെ ആദ്യ ഇന്ത്യൻ സന്ദർശനവും, 2020-ലെ അതിർത്തി പ്രതിസന്ധിക്കുശേഷമുള്ള ആദ്യ സന്ദർശനവുമാണിത്. കൂടിക്കാഴ്ച സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വിപുലമായ തയ്യാറെടുപ്പുകളാണ് ഡൽഹിയിൽ നടക്കുന്നത്.
കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ ഇരുനേതാക്കളും വേദി പങ്കിടുകയും പരസ്പരം കൈകൊടുക്കുകയും ചെയ്തിരുന്നെങ്കിലും ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ നടന്നിരുന്നില്ല. ഗാൽവാൻ സംഭവത്തിന് ശേഷം നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റം പൂർത്തിയാക്കാനും വാണിജ്യബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഡൽഹിയിലെ ഉച്ചകോടിയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.









