പോർട്സ്മൗത്ത്: യുകെയിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ പാക്കിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമിനെ അഭയാർഥികളാണെന്ന് തെറ്റിദ്ധരിച്ച് ഹോട്ടലിനു മുന്നിൽ വൻ പ്രതിഷേധം. ദക്ഷിണ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിലുള്ള മാരിയറ്റ് ഹോട്ടലിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യുകെയിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ കടുക്കുന്നതിനിടെയാണ് ഏഷ്യൻ വംശജരായ യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്.
ചൊവ്വാഴ്ച വൈകിട്ട് പോർട്സ്മൗത്തിലെ കോഷാമിലുള്ള മാരിയറ്റ് ഹോട്ടലിലേക്ക് ഏഷ്യൻ വംശജരായ ചെറുപ്പക്കാരുമായി ബസ് എത്തിയെന്ന വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ഇതോടെ ഹോട്ടൽ പരിസരത്തേക്ക് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകർ തടിച്ചുകൂടുകയും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയുമായിരുന്നു. പോർട്സ്മൗത്ത് തുറമുഖത്ത് കുടിയേറ്റക്കാരുമായെത്തിയ കപ്പൽ തടസ്സപ്പെടുത്തുകയും പൊലീസുമായി ഏറ്റുമുട്ടൽ നടക്കുകയും ചെയ്ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ അബദ്ധവും സംഭവിച്ചത്.
ടീം ബസ് ഹോട്ടലിൽ എത്തിയതിന് പിന്നാലെ പ്രക്ഷോഭകർ പ്രതിഷേധം കടുപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും കാര്യങ്ങൾ നിയന്ത്രണവിധേയമാക്കുകയുമായിരുന്നു. എത്തിയത് അഭയാർഥികളല്ലെന്നും പാക്കിസ്ഥാന്റെ അണ്ടർ-19 ക്രിക്കറ്റ് താരങ്ങളാണെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് പ്രക്ഷോഭകർ പിരിഞ്ഞുപോയത്. നിലവിൽ ടെസ്റ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാന്റെ സീനിയർ ടീമും ഇംഗ്ലണ്ടിലുണ്ട്. സംഭവത്തെ തുടർന്ന് പാക് ടീമംഗങ്ങളുടെ സുരക്ഷ അധികൃതർ വർദ്ധിപ്പിച്ചിട്ടുണ്ട്.












