പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്റെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റിട്ട കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെ ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫ് (26) ആണ് അറസ്റ്റിലായത്. കേസിൽ അന്വേഷണം പുരോഗമിക്കവെ ഇയാൾക്ക് രാജ്യവിരുദ്ധ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ വകുപ്പുകൾ ചുമത്തി എടിഎസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൗദി അറേബ്യയിലായിരുന്ന സനൂഫിനെ കഴിഞ്ഞ ജൂലൈ മാസത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇടുക്കി മുട്ടം പോലീസ് എടുത്ത കേസിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസ് എടിഎസ് ഏറ്റെടുത്തത്. കേസിൽ യുഎപിഎ (UAPA) വകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം തുടരുകയായിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇന്ത്യയിലുടനീളം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുന്ന സിഗ്നൽ (Signal) മെസ്സേജിംഗ് ഗ്രൂപ്പിൽ ഇയാൾ അംഗമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകളായ 148, 149 എന്നിവയും യുഎപിഎ 18, 18B എന്നീ കടുത്ത വകുപ്പുകളും ചുമത്തി പുതിയ കേസ് രജിസ്റ്റർ ചെയ്തു. അസ്ഹരി ഖുറൈഷി, ഫൈസൽ മുഹമ്മദ്, ഷഹീർ, ഷുഹൈബ് അഹമ്മദ്, ഇബ്ൻ അഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കായി വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ സനൂഫിനെ സെപ്റ്റംബർ 18 വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയം ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.












