ശ്രീനഗർ : ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലാപനവുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും പൂർണ്ണമായി ആലപിച്ചപ്പോൾ ഒമർ അബ്ദുള്ളയും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയും ആദരവോടെ എഴുന്നേറ്റു നിന്നതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937-ലെ പാർട്ടി പ്രമേയത്തിൽ കോൺഗ്രസ് ഇപ്പോഴും ഉറച്ചുനിൽക്കുമ്പോഴാണ്, സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസ് ആ വാദത്തെ തള്ളിക്കളഞ്ഞത്. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടത് ഏതൊരു സർക്കാരിന്റെയും കടമയാണെന്നും നിയമം നിർമ്മിക്കപ്പെട്ടു കഴിഞ്ഞാൽ അത് അനുസരിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.
പാർലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നതും ആദരവ് അർപ്പിക്കുന്നതും നിയമപരമായ ബാധ്യതയാണെന്ന് നാഷണൽ കോൺഫറൻസ് വക്താവ് തൻവീർ സാദിഖ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ഈ നിയമം ഭേദഗതി ചെയ്യാമെന്നും അതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും അബ്ദുള്ള കൂട്ടിച്ചേർത്തു. വന്ദേമാതരം നിയമമാക്കുന്നതിനെ പാർലമെന്റിൽ എതിർക്കാൻ സാധിക്കാതിരുന്ന കോൺഗ്രസ്, ഇപ്പോൾ സംസ്ഥാന സർക്കാരുകളെയും സഖ്യകക്ഷികളെയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് നാഷണൽ കോൺഫറൻസ് സ്വീകരിച്ചത്. ഭരണഘടനാ പദവികൾ വഹിക്കുന്നവർ വ്യക്തിപരമായോ പാർട്ടിപരമായോ ഉള്ള പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം രാജ്യത്തിന്റെ നിയമത്തെ ബഹുമാനിക്കണമെന്നും അവർ വ്യക്തമാക്കി.
അതേസമയം വന്ദേമാതരം പൂർണ്ണമായി ആലപിച്ച നാഷണൽ കോൺഫറൻസിന്റെ നടപടിയിൽ ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ബഹുസ്വരതയെയും വൈവിധ്യത്തെയും മാനിച്ചുകൊണ്ടാണ് സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ചടങ്ങുകളിലും പൂർണ്ണ രൂപത്തിലുള്ള വന്ദേമാതരം ആലപിക്കാറുണ്ടെന്ന് നാഷണൽ കോൺഫറൻസ് തിരിച്ചടിച്ചു. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ ദേശീയ ഗീതത്തെ ചൊല്ലി ഉടലെടുത്ത ഈ തർക്കം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.








