ഇന്ത്യൻ ക്രിക്കറ്റിൽ വലിയ പ്രതീക്ഷകളോടെ കടന്നുവന്ന് പിന്നീട് കരിയറിന്റെ വെളിച്ചം വേഗത്തിൽ മങ്ങിപ്പോയ പ്രതിഭയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ അജയ് രാത്ര. 1981 ഡിസംബർ 13ന് ജനിച്ച അജയ് രാത്ര, 2000-ൽ ബെംഗളൂരുവിൽ ആരംഭിച്ച നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായിരുന്നു. ഇന്ത്യ അണ്ടർ-19 ടീം യൂത്ത് ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ആ സംഘത്തിലും അദ്ദേഹം നിർണായക സാന്നിധ്യമായിരുന്നു. 2002 ജനുവരി 19ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം. മികച്ച തുടക്കവും വിക്കറ്റ് കീപ്പിംഗ് പൊസിഷനിൽ ഒരു സ്ഥാനം ഉറപ്പിക്കാനുള്ള സാധ്യതകളുമായാണ് അദ്ദേഹം ഇന്ത്യൻ ടീമിലേക്ക് ചുവടുവെച്ചത്.
അജയ് രാത്രയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നിമിഷം പിറന്നത് 2002-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു. കരീബിയൻ മണ്ണിൽ പുറത്താകാതെ നേടിയ 115 റൺസ് അദ്ദേഹത്തിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനമായി മാറി. ഈ സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും, വിദേശമണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന ചരിത്രവും അജയ് രാത്ര സ്വന്തം പേരിൽ കുറിച്ചു. എന്നാൽ അധികം വൈകാതെ അദ്ദേഹത്തിന്റെ കരിയറിന് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഒരു പരുക്ക് വില്ലനായി കടന്നുവന്നു. പരിക്കിനെ തുടർന്ന് ടീമിന് പുറത്തുപോകേണ്ടി വന്ന അദ്ദേഹത്തിന് പിന്നീട് ദേശീയ ടീമിലേക്ക് തിരികെ വരാൻ സാധിച്ചില്ല.
അജയ് രാത്ര പരിക്കേറ്റ് പുറത്തിരുന്ന ആ അവസരമാണ് മറ്റൊരു യുവതാരമായ പാർത്ഥിവ് പട്ടേലിന് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ വഴിതുറന്നത്. പാർത്ഥിവ് പട്ടേലിന് പുറമെ പിന്നീട് എം.എസ്. ധോണി, ദിനേശ് കാർത്തിക് തുടങ്ങിയ പ്രതിഭകൾ കൂടി ഇന്ത്യൻ ടീമിലേക്ക് കടന്നുവന്നതോടെ രാത്രയുടെ സ്ഥാനം പൂർണ്ണമായും നഷ്ടപ്പെട്ടു. ദേശീയ ടീമിൽ വീണ്ടുമൊരു തിരിച്ചുവരവിനായി അദ്ദേഹം വർഷങ്ങളോളം ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്തുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഗോവയ്ക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ അദ്ദേഹം കളിച്ചു. ഒടുവിൽ 2015 ജൂലൈയിൽ അദ്ദേഹം ഔദ്യോഗികമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
99 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അജയ് രാത്ര, രണ്ട് ഇരട്ട സെഞ്ച്വറികളും എട്ട് സെഞ്ച്വറികളും ഉൾപ്പെടെ 4,029 റൺസ് നേടിയിട്ടുണ്ട്. 30.29 എന്ന മികച്ച ബാറ്റിംഗ് ശരാശരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനുപുറമെ 89 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 22.63 ശരാശരിയിൽ 1,381 റൺസും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കളിക്കളത്തിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി തുടർന്നു. അതിന്റെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ദേശീയ സെലക്ടറായി ബി.സി.സി.ഐ അദ്ദേഹത്തെ നിയമിക്കുന്നത്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനമായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് അപ്രത്യക്ഷനായ അജയ് രാത്രയുടെ ജീവിതം, വിധിയുടെയും പരിക്കുകളുടെയും ഇടിവുകളിൽ തകർന്നുപോയ കരിയറുകളുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണ്.












