ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ആപ്പിലെ ബിൽ വിവരങ്ങളിൽ ‘പേ ഓൺ ഡെലിവറി ഫീ’ എന്ന പേരിലാണ് ഈ തുക ചേർക്കുന്നത്. സാധാരണയായി 5 രൂപ മുതൽ ഓർഡർ തുകയ്ക്കും ലൊക്കേഷനും അനുസരിച്ച് 20 രൂപ വരെയാണ് പുതിയ നിരക്കായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ യുപിഐ അല്ലെങ്കിൽ കാർഡുകൾ വഴി ഓൺലൈനായി പണമടയ്ക്കുന്നവർക്ക് ഈ പുതിയ നിരക്ക് ബാധകമല്ലെന്ന് കമ്പനി വ്യക്തമാക്കി.
നിലവിൽ ഓർഡറുകൾക്ക് നൽകേണ്ടിവരുന്ന പ്ലാറ്റ്‌ഫോം ഫീസിനും പാക്കിംഗ് ചാർജുകൾക്കും പുറമെയാണ് ഈ പുതിയ സർവീസ് ചാർജ് കൂടി സൊമാറ്റോ ചേർത്തത്. സൊമാറ്റോയിൽ പ്ലാറ്റ്‌ഫോം ഫീസ് മുൻപ് ഘട്ടംഘട്ടമായി ഉയർത്തിയിരുന്നു. രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് ഓർഡറുകൾ കൈകാര്യം ചെയ്യുന്ന സൊമാറ്റോയ്ക്ക് ഈ പുതിയ നീക്കത്തിലൂടെ വലിയൊരു തുക അധിക വരുമാനമായി കണ്ടെത്താൻ സാധിക്കും. അതേസമയം പ്രമുഖ എതിരാളികളായ സ്വിഗ്ഗി നിലവിൽ ക്യാഷ് ഓൺ ഡെലിവറിക്ക് പ്രത്യേക നിരക്കുകളൊന്നും ഈടാക്കുന്നില്ല.
ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഡെലിവറി സമയത്തെ പണമിടപാടുകളിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമാണ് കമ്പനി ഇത്തരം ഒരു മാറ്റം വരുത്തിയതെന്നാണ് വിലയിരുത്തൽ. എന്നാൽ ഭക്ഷണത്തിന് പുറമേ അധിക നിരക്കുകൾ ഒന്നൊന്നായി വർദ്ധിക്കുന്നത് ഉപഭോക്താക്കളുടെ ആകമാന ബിൽ തുക ഉയരാൻ ഇടയാക്കുന്നുണ്ട്. ഫുഡ് ഡെലിവറി രംഗത്ത് മത്സരങ്ങൾ കടുക്കുന്ന പശ്ചാത്തലത്തിൽ കമ്പനിയുടെ ഈ തീരുമാനം ഉപഭോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.








