കോഴിക്കോട്: മറ്റു രാഷ്ട്രീയ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കമ്യൂണിസ്റ്റുകാർ കുറച്ചുകൂടി ഭേദമാണെന്ന് സ്വയം സമാധാനിച്ചിട്ട് കാര്യമില്ലെന്നും, വാക്കിലും പ്രവൃത്തിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും കമ്യൂണിസ്റ്റുകാർ തികച്ചും വ്യത്യസ്തരായിരിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പാർട്ടി കേഡർമാർക്കും നേതൃത്വത്തിനും അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകിയത്. അധികാരത്തിന്റെയോ പാർട്ടി പദവികളുടെയോ ധാർഷ്ട്യമില്ലാതെ സാധാരണക്കാരോട് എളിമയോടെയും ജനകീയമായും ഇടപെടാൻ നേതാക്കൾ തയ്യാറാകണമെന്ന ശക്തമായ സന്ദേശമാണ് ജനറൽ സെക്രട്ടറി നൽകിയത്.
രാജ്യത്തെ പാവപ്പെട്ടവരുടെയും അശരണരുടെയും ഏക അഭയകേന്ദ്രമാണ് കമ്യൂണിസ്റ്റ് പാർട്ടി. ആ വിശ്വാസത്തിന് കോട്ടം തട്ടാത്ത രീതിയിൽ നിലവിലെ എല്ലാ കുറവുകളും പോരായ്മകളും സ്വയം തിരിച്ചറിഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകാൻ പാർട്ടി സജ്ജമാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശില്പിയായ വ്ളാഡിമിർ ലെനിനും കേരളത്തിലെ പാർട്ടിയുടെ ഇതിഹാസ നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടും ഉൾപ്പെടെയുള്ള മഹാന്മാരായ നേതാക്കൾ തങ്ങൾക്ക് രാഷ്ട്രീയ ജീവിതത്തിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് തുറന്നുസമ്മതിക്കുകയും അത് ജനങ്ങൾക്ക് മുന്നിൽ വെച്ച് തിരുത്തുകയും ചെയ്തവരാണ്. ആ മഹത്തായ പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. മനുഷ്യർക്ക് സ്വാഭാവികമായും തെറ്റുകൾ സംഭവിക്കാം, എന്നാൽ സംഭവിച്ച തെറ്റുകൾ എവിടെയാണെന്ന് ആത്മാർത്ഥമായി തിരിച്ചറിയാനും അത് വേഗത്തിൽ തിരുത്താനും കഴിയുന്നിടത്താണ് ഒരു കമ്യൂണിസ്റ്റുകാരന്റെ യഥാർത്ഥ മൂല്യം കിടക്കുന്നതെന്നും എം.എ. ബേബി അടിവരയിട്ടു പറഞ്ഞു.
തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ പാർട്ടിയെ താഴെത്തട്ടിൽ നിന്ന് അടിമുടി ഉടച്ചുവാർക്കാനും ജനവിശ്വാസം തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ടുള്ള കടുത്ത സ്വയംവിമർശന സംഘടനാ രേഖയാണ് സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യുന്നത്. ജനങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുക, ജനവിരുദ്ധമായ അഹങ്കാര ശൈലികൾ പൂർണ്ണമായി ഉപേക്ഷിക്കുക, യുവാക്കളെ ആകർഷിക്കുക തുടങ്ങിയ കർശന നിർദ്ദേശങ്ങളാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. ഈ തിരുത്തൽ പ്രക്രിയയ്ക്ക് ഊർജ്ജം പകരുന്നതാണ് ചരിത്ര നേതാക്കളുടെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള എം.എ. ബേബിയുടെ ഉദ്ഘാടന പ്രസംഗം.












