അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ കരുത്തുറ്റ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്തയുമായി (INS Kolkata) കൂട്ടിയിടിച്ച് പാകിസ്താന്റെ പട്രോൾ കപ്പലായ പി.എൻ.എസ് ഹുനൈന് (PNS Hunain) വൻ കേടുപാടുകൾ. അതിവേഗത്തിലെത്തി ഇന്ത്യൻ കപ്പലിനെ പിന്തുടരാനും വഴിതടയാനും ശ്രമിച്ച പാകിസ്താൻ നാവികസേനയുടെ അവിവേകപരമായ നീക്കമാണ് വൻ തിരിച്ചടിയായി മാറിയത്. കപ്പലിന്റെ മുൻഭാഗത്ത് വൻ വിള്ളലും ചതവും സംഭവിച്ചതിനെ തുടർന്ന് പാക് കപ്പൽ ദൗത്യം ഉപപേക്ഷിച്ച് അറ്റകുറ്റപ്പണികൾക്കായി തുറമുഖത്തേക്ക് മടങ്ങി.
ചൊവ്വാഴ്ച വടക്കൻ അറബിക്കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് നേരെയാണ് പാകിസ്താന്റെ ‘സീ സ്പാർക്ക്’ സൈനിക അഭ്യാസത്തിന്റെ ഭാഗമായിരുന്ന ഹുനൈൻ ഉയർന്ന വേഗതയിൽ പാഞ്ഞടുത്തത്. അന്താരാഷ്ട്ര നാവിക നിയമങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും കാറ്റിൽപ്പറത്തി തികച്ചും പ്രൊഫഷണലല്ലാത്ത രീതിയിലായിരുന്നു പാക് കപ്പലിന്റെ നീക്കം. എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ സമയോചിതമായി നിയന്ത്രണം പാലിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ഐ.എൻ.എസ് കൊൽക്കത്തയ്ക്ക് ഘടനാപരമായ യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
‘ദാവീദും ഗോലിയാത്തും’ തമ്മിലുള്ള പോരാട്ടത്തിന് തുല്യമായിരുന്നു ഈ സംഭവമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. 7,400 ടൺ ഭാരമുള്ള, ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള കൂറ്റൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറാണ് ഐ.എൻ.എസ് കൊൽക്കത്ത. എന്നാൽ പാകിസ്താന്റെ ഹുനൈൻ വെറുമൊരു 2,600 ടൺ ഭാരമുള്ള ഓഫ്‌ഷോർ പട്രോൾ വെസൽ (ഓപിവി) മാത്രമാണ്. വലിപ്പത്തിലും സാങ്കേതികവിദ്യയിലും മൂന്നിരട്ടിയിലധികം കരുത്തുള്ള ഇന്ത്യൻ യുദ്ധക്കപ്പലിനെതിരെ പാകിസ്താൻ നടത്തിയത് അത്യന്തം അപകടനികരമായ സാഹസമായിരുന്നു.
സംഭവത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളൽ വീണിട്ടുണ്ട്. പാകിസ്താന്റെ അന്താരാഷ്ട്ര നിയമലംഘനത്തിനെതിരെ ഡൽഹിയിലെ പാക് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. അതിർത്തി മേഖലകളിൽ അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനുള്ള പാക് ശ്രമത്തിനേറ്റ വൻ പ്രഹരമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.












