നാലര പതിറ്റാണ്ടുകാലം പോലീസിനെയും നിയമസംവിധാനങ്ങളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ സ്ത്രീ ഒടുവിൽ പിടിയിലായത് അവിചാരിതമായി. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും തരംഗമായ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫോട്ടോ ട്രെൻഡാണ് നാല് പതിറ്റാണ്ടിലേറെയായി തുമ്പില്ലാതെ കിടന്ന ഒരു മോഷണക്കേസിന്റെ ചുരുളഴിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിൽ 1981-ൽ നടന്ന സ്വർണ്ണ മാല മോഷണക്കേസിലെ പ്രതിയായ വൃദ്ധയാണ് സോഷ്യൽ മീഡിയയിലെ ’80s റെട്രോ’ ട്രെൻഡിൽ പങ്കെടുത്തതിനെ തുടർന്ന് പോലീസിന്റെ വലയിലായത്.
1981-ൽ ഉജ്ജയിനിലെ ഒരു ചെറിയ സ്വർണ്ണക്കടയിൽ എത്തിയ യുവതി സ്വർണ്ണമാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അന്ന് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും പോലീസിന് യുവതിയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. തുടർന്ന് പേരും വിലാസവും പൂർണ്ണമായി മാറ്റി പുതിയൊരു വ്യക്തിത്വത്തിൽ മറ്റൊരിടത്ത് ജീവിച്ചുവരികയായിരുന്നു ഇവർ. ഇതോടെ കേസ് ഫയൽ മരവിപ്പിക്കപ്പെടുകയും ചെയ്തു.എന്നാൽ സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ച ’80s AI ഫോട്ടോ ട്രെൻഡ്’ ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായി.
1980-കളിൽ ഒരാൾ എങ്ങനെ കാണപ്പെടുമായിരുന്നുവെന്ന് AI സാങ്കേതികവിദ്യയിലൂടെ പുനർനിർമ്മിക്കുന്നതായിരുന്നു ഈ റീൽ-ഫോട്ടോ ചലഞ്ച്. ഇപ്പോൾ പ്രായമായ ഈ സ്ത്രീയും കൗതുകത്തിന്റെ പേരിൽ സ്വന്തം ചിത്രം ഒരു എഐ ടൂൾ വഴി 1980-കളിലെ റെട്രോ ലുക്കിലേക്ക് മാറ്റി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.ആ ചിത്രം എത്തിയത് മറ്റൊരു വ്യക്തിയുടെ ടൈംലൈനിലാണ്; ഉജ്ജയിനിലെ ആ പഴയ സ്വർണ്ണക്കടയുടെ ഉടമസ്ഥന്റെ മുന്നിൽ. നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അന്ന് തന്റെ കടയിൽ നിന്നും മാല കവർന്ന ആ യുവതിയുടെ മുഖം അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. എഐ വഴി പുനർനിർമ്മിച്ച ചിത്രത്തിന് തന്റെ കടയിൽ നിന്നും സ്വർണം മോഷ്ടിച്ച പെൺകുട്ടിയുമായി അതിശയിപ്പിക്കുന്ന സാമ്യം ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സംശയം തോന്നിയ കടയുടമ ഉടൻ തന്നെ ചിത്രം സഹിതം പോലീസിനെ സമീപിച്ച് വിവരം ധരിപ്പിച്ചു. തുടർന്ന് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പോലീസ് നടത്തിയ വിദഗ്ദ്ധമായ അന്വേഷണത്തിൽ പ്രസ്തുത അക്കൗണ്ട് കൈകാര്യം ചെയ്യുന്ന സ്ത്രീയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു.
പോലീസിന്റെ കൃത്യമായ ചോദ്യം ചെയ്യലിന് മുന്നിൽ പതറിയ വൃദ്ധ, 1981-ൽ താൻ നടത്തിയ സ്വർണ്ണ മോഷണക്കുറ്റം ഒടുവിൽ തുറന്നുസമ്മതിച്ചു. ഒരു സോഷ്യൽ മീഡിയ ട്രെൻഡിൽ പങ്കുചേർന്നത് 45 വർഷത്തെ ഒളിവുജീവിതം അവസാനിപ്പിക്കുമെന്നോ അഴിക്കുള്ളിലേക്ക് നയിക്കുമെന്നോ ഇവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഫോറൻസിക് ശാസ്ത്രത്തിനും അന്വേഷണ ഏജൻസികൾക്കും പരിഹരിക്കാനാവാത്ത ക്രൈം മിസ്റ്ററി സാങ്കേതികവിദ്യയും ആകസ്മികതയും ചേർന്ന് പരിഹരിച്ചതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാരും പോലീസും.












