കൊൽക്കത്ത: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയേകി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൃണമൂൽ കോൺഗ്രസിന്റെ (TMC) പാർട്ടി പേരും ഔദ്യോഗിക ചിഹ്നമായ ‘പൂക്കളും പുല്ലും’ (Flowers & Grass) കമ്മീഷൻ ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചു. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് മമത ബാനർജി വിഭാഗവും റിതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത വിഭാഗവും തമ്മിൽ ഉടലെടുത്ത തർക്കത്തിലാണ് കമ്മീഷന്റെ നിർണ്ണായക തീരുമാനം.
വരാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പുകളിൽ ഇരു വിഭാഗങ്ങൾക്കും തൃണമൂൽ കോൺഗ്രസ് എന്ന പേരോ പാർട്ടി ചിഹ്നമോ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. സെപ്റ്റംബർ 18-ന് രാവിലെ 11 മണിക്ക് മുൻപായി പുതിയ പാർട്ടി പേരുകളുടെ മൂന്ന് മുൻഗണനാ ലിസ്റ്റും സൌജന്യ ചിഹ്നങ്ങളിൽ നിന്ന് മൂന്നെണ്ണവും തിരഞ്ഞെടുത്ത് സമർപ്പിക്കാൻ ഇരു കൂട്ടരോടും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ഔദ്യോഗികമായി സമർപ്പിക്കുന്ന പുതിയ പേരിനൊപ്പം ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന വാക്ക് ചേർക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമായത്. പാർട്ടിക്കുള്ളിലെ 80 എം.എൽ.എമാരിൽ 60 പേരുടെ പിന്തുണയോടെ റിതബ്രത ബാനർജി രംഗത്തെത്തുകയും പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് മമത ബാനർജിയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കി മുതിർന്ന നേതാവ് അരൂപ് റോയിയെ തൃണമൂലിന്റെ പുതിയ അധ്യക്ഷനായി വിമതർ പ്രഖ്യാപിക്കുകയായിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക അവകാശവാദത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് നിർണ്ണായകമായ ഈ നടപടി ഉണ്ടായിരിക്കുന്നത്. ഹർജിയിൽ അന്തിമ തീരുമാനം ആകുന്നത് വരെ തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കാൻ ആർക്കും അവകാശമുണ്ടായിരിക്കില്ല. ഉപതിരഞ്ഞെടുപ്പ് വാശിയിലായിരിക്കെ കമ്മീഷന്റെ ഈ തീരുമാനം മമത ബാനർജിക്കും പാർട്ടിക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.










