ഇറ്റാനഗര്‍: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുകി ഗവര്‍ണറെ കണ്ടു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്ന് ഇദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. നാളെ തന്നെ വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണര്‍ തഥാഗത റോയിയുടെ നിര്‍ദേശം ധൃതി പിടിച്ചതാണെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായും നബാം തുകി പറഞ്ഞു.
സുപ്രീംകോടതിയുടെ ചരിത്രവിധിയിലൂടെയാണ് നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അരുണാചലില്‍ അധികാരമേറ്റത്. സഭയില്‍ തന്റെ സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ അനുവദിച്ച സമയം വളരെ കുറഞ്ഞതാണെന്നും ഗവര്‍ണറുടേത് ധൃതി പിടിച്ച തീരുമാനമാണെന്നും നബാം തുകി പറഞ്ഞു. തങ്ങളുടെ എംഎല്‍എമാരില്‍ മിക്കവരും സംസ്ഥാനത്ത് ഇല്ല. ഇവരെയെല്ലാം നാളെ തന്നെ സഭയില്‍ ഹാജരാക്കുക എന്നത് അസാധ്യമാണെന്നും ഗവര്‍ണര്‍ക്ക് കൈമാറിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിശ്വാസ വോട്ടെടുപ്പില്‍ കുതിരക്കച്ചവടം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് 30 ദിവസം വരെ യുക്തമായ സമയം അനുവദിക്കാമെന്ന സര്‍ക്കാരി കമ്മിഷന്‍ ശുപാര്‍ശയും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് പത്ത് ദിവസത്തെ സമയമെങ്കിലും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിനും ബിജെപിയ്ക്കും കനത്ത തിരിച്ചടിയായി ബുധനാഴ്ച്ചയാണ് അരുണാചലിലെ ബിജെപി പിന്തുണയുള്ള വിമത സര്‍ക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സുപ്രീംകോടതി കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ നബാം തുകിയെ വീണ്ടും അവരോധിച്ചത്. അതേസമയം, സഭയില്‍ കൂടുതല്‍ അംഗങ്ങള്‍ തന്നോടൊപ്പമാണെന്നും നബാം തുകിയെ പരാജയപ്പെടുത്താന്‍ തനിക്കാവുമെന്നും വിമത സര്‍ക്കാരിലെ മുഖ്യമന്ത്രിയായിരുന്ന കലിഖോ പുല്‍ അവകാശപ്പെട്ടു. സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെങ്കിലും അംഗബലം തനിക്കാണെന്നത് സഭയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ നബാം ടുകി വിമതരായ കോണ്‍ഗ്രസ് അംഗങ്ങളോട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
ജനുവരി 26നാണ് നബാം തുകി മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഈ നടപടിയാണ് സുപ്രീംകോടതി ഇപ്പോള്‍ റദ്ദ് ചെയ്തതും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്തത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സര്‍ക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണ്. നിലവിലെ സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.
ഡിസംബര്‍ പതിനാറിന് കോണ്‍ഗ്രസ് വിട്ട 21 എംഎല്‍എമാരും പതിനൊന്ന് ബിജെപി എംഎല്‍എമാരും രണ്ടു സ്വതന്ത്രരും ചേര്‍ന്ന് നിയമസഭാ സ്പീക്കര്‍ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടുകയും ജനുവരി 24ന് ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേര്‍ക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തു നിയമസഭാ സ്പീക്കര്‍ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളില്‍ സഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ വിമതര്‍ക്ക് അനുമതിനല്‍കിയത്. തുടര്‍ന്ന് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് സ്പീക്കറെ ഇംപീച്ച് ചെയ്യുകയും ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ടി നോര്‍ബു തോംഗ്‌ഡോക്കും വിമതര്‍ക്കൊപ്പമാണ്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎല്‍എമാര്‍ സമ്മേളനം ചേര്‍ന്നത്.
അറുപതംഗ നിയമസഭയില്‍ മുഖ്യമന്ത്രി അടക്കം 27 പേര്‍ ബദല്‍സഭയില്‍നിന്നു വിട്ടുനിന്നു. സ്പീക്കറെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം വിമതരും ബിജെപി, സ്വതന്ത്ര എംഎല്‍എമാരും ഒരു ഹോട്ടലില്‍ ഒത്തുചേര്‍ന്നു മുഖ്യമന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ് വിമത എംഎല്‍എമാരില്‍ ഒരാളെ തല്‍സ്ഥാനത്തു നിയോഗിച്ചെങ്കിലും ഇത് ഗുവാഹത്തി ഹൈക്കോടതി തടഞ്ഞിരുന്നു.
Discussion about this post