തിരുവനന്തപുരം: തലസ്ഥാനത്തെ എ.ടി.എം കൗണ്ടറുകളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തിന് പിന്നില്‍ വിദേശീകളായ മൂന്നു പേരാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. പണം തട്ടിയത് റുമാനിയക്കാരെന്ന് സ്ഥിരീകരിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണ്‍ ബാറ്ററിയും ഘടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എ.ടി.എം സെന്ററിലെ കാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇവര്‍ മുംബൈയിലേക്ക് തിരിച്ചു.
മുടി പറ്റെ വെട്ടിയ മൂന്നു വിദേശ യുവാക്കള്‍ എ.ടി.എം സെന്ററിന് മുകളിലെ സ്‌മോക് ഡിറ്റക്ടിംഗ് (പുകയോ തീപിടുത്തമോ ഉണ്ടായാല്‍ അലാം സന്ദേശം നല്‍കുന്ന സംവിധാനം) സംവിധാനത്തില്‍ ഹൈടെക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. രാജ്യാന്തര എ.ടി.എം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയിലും ഇവര്‍ക്ക് റാക്കറ്റുണ്ടാവാമെന്ന് പൊലീസ് കരുതുന്നു. പണം പിന്‍വലിച്ചു എന്ന് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചത് മുംബയില്‍ നിന്ന് ആയതിനാലാണ് അവിടെ റാക്കറ്റ് ഉണ്ടെന്ന സംശയം ബലപ്പെട്ടത്.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബര്‍ ക്രൈം കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ലഭിച്ചവരും സംഘത്തിലുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സംഘം മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. സൂക്ഷ്മ ദര്‍ശിനിയിലെ ലെന്‍സ് ഘടിപ്പിച്ച കാമറയും മാഗ്‌നറ്റിക് ഡാറ്റാ റിസീവറുമടങ്ങിയ ഉപകരണമാണ് എ.ടി.എം കൊള്ളയ്ക്ക് ഉപയോഗിച്ചത്. അമ്പതിലേറെപ്പേര്‍ക്കായി രണ്ടര ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പ്രാഥമിക കണക്ക്.
ഞായറാഴ്ച ഉച്ചയോടെ മുംബൈ വര്‍ളിയിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മെമ്മറി കാര്‍ഡും മൊബൈല്‍ഫോണ്‍ ബാറ്ററിയുമടങ്ങിയ ഉപകരണം വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്.ബി.ഐ ശാഖയോട് ചേര്‍ന്ന എ.ടി.എം കൗണ്ടറില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
Discussion about this post