നാദാപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളത്തില്‍ ജിബിന്‍ (26), തുണേരി വെള്ളൂര്‍ സ്വദേശി കരിക്കിലോട്ട് ഷാജി (28) എന്നിവരെയാണ് കുറ്റ്യാടി സി.ഐ സജീവന്‍ അറസ്റ്റ് ചെയ്തത്. അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റമെന്ന് പൊലീസ് അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ വെള്ളൂര്‍ കോടഞ്ചേരി കരുവിന്റവിട രമീഷിനെയും വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം കൊലപാതകത്തിന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കി കൊലപാതകത്തിന് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നുവെന്നാണ് നിധിനെതിരായ കേസ്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതും രമീഷാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്‌ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു. ആക്രണത്തില്‍ അസ്‌ലമിന്റെ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്റെ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതര നിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ആകെ 70 വെട്ടുകളടക്കം 76 മുറിവുകളാണ് അസ്‌ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്. മുഖത്തേറ്റ 13 വെട്ടുകളാണ് മരണത്തിനു കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അക്രമികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശി രണ്ടു വര്‍ഷം മുമ്പ് മറിച്ചുവിറ്റതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2015 ജനുവരി 22ലെ ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന അസ്‌ലമിനെ കോഴിക്കോട് സെഷന്‍സ് കോടതിയാണ് രണ്ടു മാസം മുമ്പ്് വെറുതെവിട്ടത്.
Discussion about this post