കോഴിക്കോട്: കശ്മീരിലെ ഉറി ഭീകരാക്രമണം മറക്കില്ലെന്നും മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ ഉറി ഭീകരാക്രമണത്തോട് ആദ്യ പരസ്യപ്രതികരണമായിരുന്നു. ബിജെപി ദേശീയ കൗണ്‍സിലിന് തുടക്കം കുറിച്ച് കോഴിക്കോട് കടപ്പുറത്തെ കെ.ജി. മാരാര്‍ നഗറില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി മോദിയുടെ പ്രഖ്യാപനം.
പ്രധാനമന്ത്രിപദമേറിയ ശേഷം ആദ്യമായാണ് പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ മോദി വിമര്‍ശിക്കുന്നത്. പാക്കിസ്ഥാനോടും ലോകരാഷ്ട്രങ്ങളോടുമുള്ള ഇന്ത്യയുടെ നയപ്രഖ്യാപനത്തിലൂടെ കോഴിക്കോട് പ്രസംഗം ചരിത്രമായി. യുദ്ധത്തിനു തയ്യാറാണെന്നു പറഞ്ഞ പ്രധാനമന്ത്രി അത് ആദ്യം ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ, വിദ്യാഭ്യാസത്തിനു വേണ്ടിയാകാമെന്നു പറഞ്ഞു. സ്വന്തം ജനതയെ വേണ്ട രീതിയില്‍ സംരക്ഷിക്കാനാവാത്ത പാക്കിസ്ഥാന് ഭരണാധികാരികളോട് യുദ്ധം ചെയ്യാന്‍ പാക് ജനതയെ അദ്ദേഹം ആഹ്വാനം ചെയ്തു. ബലൂചിസ്ഥാന്‍ അടക്കമുള്ള സ്വാതന്ത്ര്യദാഹികളായ പാക് പ്രവിശ്യകളിലെ ജനങ്ങളുടെ ആവേശം ഉയര്‍ത്തുന്നതായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.
21-ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോള്‍ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു. ഏഷ്യയില്‍ എവിടെയൊക്കെ ഭീകരവാദ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയായി വരുന്നത്. അഫ്ഗാനായാലും ബംഗ്ലാദേശായാലും എവിടെ ഭീകരവാദികള്‍ എന്ത് ചെയ്താലും ഈ രാജ്യത്തിന്റെ പേര് പറയുന്നു. അതല്ലെങ്കില്‍ ഉസാമ ബിന്‍ ലാദനെപ്പോലുള്ളവര്‍ക്ക് അവര്‍ അഭയം നല്കുന്നു. ഭീകരവാദത്തിന് മുന്നില്‍ ഭാരതം മുട്ടു മടക്കില്ല. ഉറി ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്മാര് കൊല്ലപ്പെട്ടു. ഒരു കാര്യം അവരോര്‍ക്കണം. ഭാരതം ഇത് ഒരിക്കലും മറക്കില്ല. ഇതിന് അതിന്റേതായ രീതിയില്‍ മറുപടി പറയുമെന്നും മോദി വ്യക്തമാക്കി.
17 തവണകളിലായി അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ശ്രമിച്ചു. നമ്മുടെ സൈന്യം അതിനെ സമര്‍ത്ഥമായി നേരിട്ട് പരാജയപ്പെടുത്തി. ഇക്കാലയളവിനിടെ 110 ഓളം ഭീകരവാദികളെ വധിക്കാന്‍ ഇന്ത്യക്ക് ആയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം പരിശ്രമം നടത്തുകയാണ്. 125 കോടി ജനങ്ങള്‍ സൈന്യത്തിന്റെ പരിശ്രമത്തെ ഓര്‍ക്കുന്നു. ആയിരം വര്‍ഷം യുദ്ധം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്ന് ആ രാജ്യം പറയുമായിരുന്നു. അവരുടെ വീര്യം എവിടെപ്പോയി. അവിടെത്തെ നേതാവ് ഭീകരവാദികള്‍ എഴുതിക്കൊടുത്ത കത്ത് വായിക്കുകയാണ്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ല. പാക് ഭീകരത തുറന്നു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മോദി വ്യക്തമാക്കി.
ഞാന്‍ പാകിസ്ഥാന് ജനതയോട് സംസാരിക്കാന്‍ ആഗ്രഹിക്കുകയാണ്. 1947ന് മുമ്പ് ഒരുമിച്ച് നിന്നാണ് നിങ്ങളുടെ പൂര്‍വീകര്‍ ഈ നാടിനോട് പെരുമാറിയിരുന്നത്. പാക് അധീന കശ്മീര്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, ബംഗ്ലാദേശ് നിങ്ങളുടെ നിയന്ത്രണത്തിലല്ലേ, സിന്ധ്, ഗില്‍ജിത്ത്, ബലൂചിസ്താന്‍ എന്നിവയും നിങ്ങളുടെ നിയന്ത്രണത്തിലല്ലേ. ഇവിടെ നേരായ രീതിയില്‍ കൊണ്ട് പോകാന്‍ സാധിക്കാത്ത നിങ്ങള്‍ പിന്നെ എന്തിനാണ് കശ്മീരിന്റെ പേര് പറഞ്ഞ് ഞങ്ങളെ വിഡ്ഢികളാക്കുന്നത്. 1947ല്‍ നമ്മള് ഒരേ സമയം പിറന്നവരാണ്. ഞങ്ങള്‍ ഇപ്പോള്‍ സോഫ്റ്റ് വെയര്‍ കയറ്റുമതി നടത്തുമ്പോള്‍ നിങ്ങള്‍ ഭീകരത കയറ്റുമതി ചെയ്യുന്നു. രണ്ടു രാജ്യങ്ങളിലേയും പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാനുള്ള യുദ്ധത്തിലേക്ക് നമുക്കൊരുമിച്ച് നീങ്ങാന്‍ മോദി ആഹ്വാനം ചെയ്തു. പ്രസംഗത്തിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ പേര് പറയാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ പാകിസ്ഥാന് എന്നു എടുത്ത് പറഞ്ഞ് സംസാരിച്ചു.
മലയാളത്തില്‍ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ ആശംസയര്‍പ്പിച്ചും കേരളത്തെ പ്രശംസിച്ചും പ്രധാനമന്ത്രി മലയാളക്കരയുടെ ഹര്‍ഷാരവം ഏറ്റുവാങ്ങി. സാമൂതിരിയെയും കുഞ്ഞാലിമരക്കാരെയും മോദി മലയാളത്തില്‍ അനുസ്മരിച്ചു. മലയാളികളെ വാനോളം പുകഴ്ത്തിയ മോദി കേരളീയനെ ലോകം ആദരവോടെ കാണുന്നതായി വ്യക്തമാക്കി. പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങള്‍ അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. കേരളത്തിലെ നഴ്സുമാരെ തട്ടിക്കൊണ്ട് പോയ സാഹചര്യം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാറാണ് അവരെ മോചിപ്പിച്ചതെന്നും മോദി പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി അടുത്തതവണ അധികാരത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു. സര്‍ക്കാര്‍ സ്പോണ്‍സേഡ് അതിക്രമങ്ങള്‍ തടയണം. കേരളത്തിന് അപമാനമാണിതെന്നും അമിത്ഷാ വ്യക്തമാക്കി.
നേരത്തെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പ്രധാനമന്ത്രി കോഴിക്കോട് വിക്രം മൈതാനിയില്‍ ഹെലികോപ്ടര്‍ ഇറങ്ങുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ മഹാസമ്മേളനത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര മന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, 11 പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ കടപ്പുറത്തെ വേദിയിലുണ്ടായിരുന്നു.
Discussion about this post