ഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനുള്ള പ്രതികരണത്തോടൊപ്പം പാകിസ്ഥാനുമായി ജലം പങ്കുവെയ്ക്കുന്ന സിന്ധുനദീജല കരാര്‍ പുന:പരിശോധിക്കാനും ഇന്ത്യ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി യോഗം ചേരും.
പാകിസ്ഥാന് തിരിച്ചടി നല്കുമ്പോള് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതില്‍ അരനൂറ്റാണ്ടുമുമ്പ് ഒപ്പിട്ട സിന്ധുനദീജല ഉടമ്പടിയും ഉള്‍പ്പെടും. പാകിസ്ഥാന് ജലം നല്കുന്നതു തടയണമെന്നതുള്പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. 1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പാക്കിസ്ഥാന് പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനുമാണ്. ജലം പങ്കുവയ്ക്കുന്നതിനായി നിരവധി വ്യവസ്ഥകളും ഉടമ്പടി നിര്‍ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മറ്റും പരിഗണിച്ച് കരാര്‍ പുതുക്കേണ്ടതാണെന്ന അഭിപ്രായം ഇപ്പോള്‍ നിലവിലുണ്ട്.
കരാര്‍ പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്ഥാനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും വരള്‍ചയില്‍ അകപ്പെടും.
Discussion about this post