ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം.രാത്രി 11.30 ഓടെയായിരുന്നു അന്ത്യമെന്ന് അപ്പോളോ ആശുപത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂര്‍ണമായും അസുഖത്തില്‍ നിന്നും മോചിതയായെന്നുമായിരുന്നു പാര്‍ട്ടി അറിയിച്ചത്. എന്നാല്‍ ഞായറാഴ്ച വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച് അണ്ണാ ഡി.എം.കെ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. അണ്ണാ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയോടെ തന്നെ ജയലളിത മരിച്ചുവെന്ന് അഭ്യൂഹം പരന്നിരുന്നു. തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. വൈകിട്ട് ആറ് മണിയോടെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്ത് വിടുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല.
തുടര്‍ന്ന് ഈ സമയത്ത് ത ജയലളിത മരിച്ചുവെന്ന് ചില തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആ സമയം ആശുപത്രി അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചില്ല. സണ്‍ ടിവി പോലുള്ള ചില ചാനലുകളാണ് വാര്‍ത്ത പുറത്ത് വിട്ടത്. എഐഎഡിഎംകെ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ഓഫിസില്‍ പതാക പാതി താഴ്ത്തി കെട്ടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതേ തുടര്‍ന്ന് തമിഴ് നാട്ടിലെ പലയിടങ്ങളും സംഘര്‍ഷം തുടങ്ങി. ചെന്നൈ അപ്പോളോ ആശുപത്രിയ്ക്ക് മുന്നില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ചിലര്‍ ആശുപത്രിയ്ക്ക് നേരെ കല്ലേറ് നടത്തി. വാഹനങ്ങള്‍ തകര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരങ്ങളിലും മറ്റും സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ ആശുപത്രിയ്ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, എന്നാല്‍ അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കൊണ്ട് അപ്പോളൊ ആശുപത്രി അധികൃതര്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് സംഘര്‍ഷത്തിന് നേരിയ അയവു വരികയായിരുന്നു.
1948 ഫെബ്രുവരി 24ന് മൈസൂരിലാണ് ജയലളിത ജയറാം ജനിച്ചത്. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ അയ്യങ്കാര്‍ കുടുംബമാണ് ജയയുടെത്. ജയലളിതയ്ക്ക് രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ജയറാം മരണമടഞ്ഞു. പിന്നീട് അമ്മ വേദവല്ലിയുടെ സംരക്ഷണയിലാണ് ജയലളിത വളര്‍ന്നത്. ബാംഗ്ലൂരിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം.
തന്റെ പതിനാറാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രം റിലീസ് ചെയ്തത് 1964ലാണ്. ആദ്യകാലത്ത് കന്നഡ, തമിഴ് സിനിമകളില്‍ മാറി മാറി അഭിനയിച്ചു. മികച്ച നടി എന്ന് പേരെടുത്തു.
ശിവാജി ഗണേശന്, രവി ചന്ദ്രന്, ജയ് ശങ്കര്‍ എന്നിവരുടെ നായികയായിരുന്നു തുടക്കം. പിന്നീട് തമിഴ് സൂപ്പര്‍ താരവും മുഖ്യമന്ത്രിയുമായിരുന്ന എംജി രാമചന്ദ്രനോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതോടെ തമിഴകത്തിന്റെ എല്ലാമായി ജയലളിത മാറി. ് എഐഎഡിഎംകെയിലും അംഗമായ ജയലളിത പതുക്കെ പാര്‍ട്ടിയിലെ അനിഷേധ്യ ശക്തിയായി മാറി. എംജിആറിന്റെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ തലപ്പത്തും മുഖ്യമന്ത്രി സ്ഥാനത്തും ജയലളിത എത്തി. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്റെ എതിര്‍പ്പുകള്‍ക്കിടയിലും 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയലളിത അധികാരത്തിലെത്തി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. കരുണാനിധിയുടെ ഭരണകാലത്ത് അഴിമതി കേസുകളുടെ പേരില്‍ ജയലളിതയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിനു ശേഷം ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും അഴിമതി കേസുകള്‍ തിരിച്ചടിയായി. നാലു മാസത്തിനു ശേഷം ഭരണം പനീര്‍ശെല്‍വത്തിനു നല്കി പടിയിറങ്ങേണ്ടി വന്നു.
എന്നാല്‍ ഒരോ പ്രതിസന്ധികളെയും അതിജീവിച്ച് ജയലളിത ഉയര്‍ത്തെഴുന്നേറ്റ് വന്നു. 2002 മുതല്‍ 2006വരെയും 2011 മുതല്‍ 2014വരെയും മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരം നില്‍ത്തിയ ജയലളിത ഒട്ടേറെ ജനകീയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
നിങ്ങളെ വിട്ട് ഞാനെങ്ങനെ മരിച്ചുപോകും – ഇതായിരുന്നു ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ജയ ജനങ്ങളോട് ചോദിച്ചത്. നിങ്ങളുടെ സ്നേഹം ഒപ്പമുള്ളപ്പോള്‍ ആര്‍ക്ക് എന്നെ എന്ത് ചെയ്യാന്‍ കഴിയും. എനിക്കിത് രണ്ടാം ജന്മം. നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണിത്. – ജയ ഒരു പ്രസ്താവനയില്‍ ജനങ്ങളോട് പറഞ്ഞു. ജയലളിത അവസാനമായി ജനങ്ങളോട് പറഞ്ഞ വാക്കുകളും ഇത് തന്നെയാണ്.
ജനക്ഷേമ പദ്ധതികളിലൂടെ തമിഴകത്തിന്റെ മനസ്സായി മാറാന്‍ ജയലളിതയ്ക്ക് കഴിഞ്ഞു. എതിരാളികളെ നിഷ്പ്രഭരാക്കും വിധം ശക്തയായ ഭരണാധികാരിയും വ്യക്തിത്വവുമായിരുന്നു ജയലളിത. ദേശീയ രാഷ്ട്രീയം പോലും ജയലളിതയുടെ വാക്കുകള്‍ക്കായി കാതോര്‍ത്തു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന വനിത നേതാക്കളില്‍ പ്രമുഖ സ്ഥാനത്തായിരുന്നു ജയലളിത. ശക്തയായ ഭരണാധികാരി. ശക്തയായ വനിതാ നേതാവ്, ജനക്ഷേമ പദ്ധതികളുടെ ആവിഷ്ക്കര്‍ത്താവ് എന്നി നിലകളില്‍ രാജ്യം ജയലളിതയെ അടയാളപ്പെടുത്തി.
Discussion about this post