തിരുവനന്തപുരം: ക്വാറി മാഫിയക്കു പിന്നാലെ ഫ്ളാറ്റ് മാഫിയയേയും സംരക്ഷിക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴചുമത്തി നിയമാനുസൃതമാക്കാന്‍ അനുമതി നല്‍കുന്നത് വന്‍ കെട്ടിട ഉടമകളേയും റിസോര്‍ട്ട് ഉടമകളേയും സഹായിക്കാനാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.
സര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ രംഗത്തുവന്നിട്ടുള്ള വി.എസ്.അച്യുതാനന്ദന് അല്പമെങ്കിലും ആര്‍ജവമുണ്ടെങ്കില്‍ താന്‍ ചെയര്‍മാനായിരിക്കുന്ന ഭരണപരിഷ്കാര കമ്മിഷനെന്ന വെള്ളാനയുടെ പുറത്തു നിന്നിറങ്ങി ജനങ്ങള്‍ക്കു മുന്നില്‍ നിന്ന് സമരം ചെയ്യാന്‍ തയ്യാറാവുകയാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗമായിരുന്ന് വി.എസ് നടത്തുന്ന പ്രസ്താവനകളെ തികഞ്ഞ പുച്ഛത്തോടെ മാത്രമേ ജനം വീക്ഷിക്കുകയുള്ളൂ. യു.ഡി.എഫ്. സര്‍ക്കാരിന്റെ നയം അണുവിട മാറ്റമില്ലാതെ പിന്തുടരുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരും. തണ്ണീര്‍ത്തടം നികത്തിയും നിയമങ്ങള്‍ കാറ്റില്‍പറത്തിയും നിര്‍മിച്ച പല റിസോര്‍ട്ടുകള്‍ക്കും കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മെത്രാന് കായല്‍ നികത്തി ടൂറിസം പദ്ധതി നടത്തുന്നതിനുവരെ യു.ഡി.എഫ്. അനുമതി നല്‍കിയതാണ്. ഇതിനെല്ലാമെതിരേ ശക്തമായ പ്രതിഷേധമാണ് അന്ന് എല്‍.ഡി.എഫ്. ഉയര്‍ത്തിയത്.
തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും നിര്‍മിച്ച വന്‍കിട റിസോര്‍ട്ടുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കാനുള്ള നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 1500 ചതുരശ്ര അടിയില്‍ താഴെയുള്ള അനധികൃത നിര്‍മാണങ്ങള്‍ക്കും വന്‍ കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അനുമതി നല്‍കാനുള്ള തീരുമാനം. ഇതിലൂടെ കടലോര പ്രദേശങ്ങളിലും മൂന്നാറിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍, പാണാവള്ളിയിലെ കാപ്പികോ, മരടിലെ ഡി.എല്‍.എഫ് ഫ്ളാറ്റ് സമുച്ചയം തുടങ്ങിയവയ്ക്ക് അനുമതി ലഭിക്കുന്ന സ്ഥിതിവിശേഷമുണ്ടാകും. ക്വാറി മാഫിയക്കൊപ്പം ഫ്ളാറ്റ് മാഫിയയെ സംരക്ഷിക്കാനും എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ഇതിലൂടെ വെളിവാകുകയാണെന്നും മുരളീധരന് പറഞ്ഞു.
Discussion about this post