ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സഭാ നടപടികള്‍ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയില്‍ സന്നിഹിതനായിട്ടുണ്ട്. നാല് ദിവസത്തെ അവധിക്ക് ശേഷമാണ് ഇന്ന് വീണ്ടും സഭ സമ്മേളിച്ചത്. ബിജെപിയും കോണ്‍ഗ്രസ്സും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഏതെങ്കിലും വിഷയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ മുഴുവന്‍ അംഗങ്ങളുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്താനാണ് വിപ്പ്.
കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ ഉയര്‍ന്ന 450 കോടി രൂപയുടെ അഴിമതി ആരോപണം രാജ്യസഭയില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. നോട്ടു നിരോധനം അടക്കമുള്ള പ്രതിപക്ഷ ആയുധങ്ങളെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാകും ഭരണപക്ഷത്തിന്റെ ശ്രമം. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വോട്ടെടുപ്പില്ലാത്ത ചര്‍ച്ച ആകാമെന്ന് ഭരണപക്ഷം പറയുന്നു. പ്രതിപക്ഷം തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ശീതകാല സമ്മേളനം തുടങ്ങിയത് മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്. സഭാ സ്തംഭനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
സഭാ നടപടികളില്‍ സ്ഥിരം തടസ്സപ്പെടുന്നതില്‍ രോഷാകുലനായി നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തിയിരുന്നു. ദൈവത്തെ ഓര്‍ത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ തങ്ങളുടെ ജോലി ചെയ്യണമെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പ്രതിഷേധവും ധര്‍ണയും നടത്തേണ്ടത് സഭയ്ക്ക് ഉള്ളില്‍ അല്ലെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.
Discussion about this post