തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വേട്ടയാടുന്നുവെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയര്‍ പ്രഖ്യാപിച്ച കൂട്ട അവധിയെടുക്കല്‍ സമരത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണോ?’ എന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ചോദിച്ചെന്ന് ‘മാതൃഭൂമി ദിനപത്രം’ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ സമരം സര്‍ക്കാരിനെതിരെയുള്ള ആയുധമായെന്നും ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വിശ്വാസമില്ലെങ്കില്‍ സ്ഥാനമൊഴിയാമെന്ന് യോഗശേഷം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാതിയില്‍ ചീഫ് സെക്രട്ടറി കൊല്ലം ടികെഎം മാനേജ്‌മെന്റില്‍ അന്വേഷണം നടത്തിയതാണ് മുഖ്യമന്ത്രിയെ രോഷാകുലനാക്കിയത്.
സര്‍വീസിലിരിക്കെ ജേക്കബ് തോമസ് ടികെഎം കോളേജില്‍ അധ്യാപകനായി വേതനം കൈപറ്റിയെന്നാണ് കേസ്. എന്നാല്‍ ശമ്പളം തിരിച്ചടച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മാനേജ്‌മെന്റില്‍ നിന്നും കടമില്ലെന്ന സര്‍ട്ടിഫിക്കറ്റാണ് ജേക്കബ് തോമസ് ഹാജരാക്കിയതെന്ന പരാതിയില്‍ നല്‍കേണ്ട സത്യവാങ്മൂലത്തിന്റ കൃത്യതയ്ക്കാണ് കേസ് നേരിട്ട് അന്വേഷിച്ചതെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. ചിലകാര്യങ്ങളില്‍ നടപടി സ്വീകരിച്ചശേഷം മാത്രം ജേക്കബ് തോമസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍മന്ത്രി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ ശേഷമാണ് വിവരമറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ച്ച അവധിയെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങിയിരുന്നു. അവധിയെടുത്തുകൊണ്ട് സര്‍ക്കാരിന്റെ നിലപാടുകളെ മാറ്റാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെ ആയിരുന്നു പിന്‍മാറ്റം. സമരത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് ഒരു വിഭാഗം വാദിച്ചെങ്കിലും മുഖ്യമന്ത്രിയില്‍ നിന്നും കാര്യമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ പിണക്കി മുന്നോട്ടു പോകുന്നത് ഉചിതമല്ലെന്ന് മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥരുടെ വാദം.
Discussion about this post