ന്യൂഡൽഹി : ചാറ്റ് ജിപിറ്റിയുടെ പേരിലും എ.ഐ ആപ്ലിക്കേഷനുകളുടെ പേരിലും ഫേസ്ബുക്കിൽ ഹാക്കർമാരുടെ വിളയാട്ടം. പേജുകൾ ഹാക്ക് ചെയ്ത് സ്പോൺസർ ചെയ്താണ് ഫയലുകൾ പ്രചരിപ്പിക്കുന്നത്. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കാകും. തുടർന്ന് പേജുകളും ബിസിനസ് അഡ്മിനുകളും നഷ്ടമാകും.
ചാറ്റ് ജിപിറ്റി ഫോർ മാർക്കറ്റിംഗ്, ഗൂഗിൾ ബാർഡ് തുടങ്ങിയ പേരുകളിലാണ് പേജുകൾ. ഇതിൽ ഒരു റാർ ഫയലും ഉണ്ടാകും. പാസ്‌വേഡും ഇതിനൊപ്പമുണ്ട്. പാസ്‌വേഡ് കൊടുത്ത് ഫയൽ ഓപ്പണാക്കിയാൽ ഹാക്കിംഗ് പ്രവർത്തിച്ചു തുടങ്ങും. നമ്മുടെ എഫ്ബി അക്കൗണ്ട് ഹാക്കാകുന്നതിനൊപ്പം പേജുകളുടെ ബിസിനസ് അഡ്മിൻ അക്സസും നഷ്ടമാകും. അഡ്വർട്ടൈസ്മെന്റ് ഐഡി ഉണ്ടെങ്കിൽ അതുപയോഗിച്ച് ഹാക്ക് ചെയ്ത പേജ് സ്പോൺസർ ചെയ്യുകയും ചെയ്യും. അങ്ങനെ ഇത് പടരുകയും പേജുകൾ കൂടുതൽ
നഷ്ടമാവുകയും ചെയ്യും. ഗൂഗിൾ ക്രോം എക്സ്റ്റൻഷൻ ഉപയോഗിച്ചും പേജുകൾ എഫ്ബി പേജുകൾ ഹൈജാക്ക് ചെയ്യുന്നുണ്ട്.
( ഹാക്കർമാർ ഉപയോഗിക്കുന്ന പേജുകൾ – ഇതെല്ലാം മറ്റ് പേജുകളായിരുന്നു. അവയെ മാറ്റിയാണ് ഇങ്ങനെ ആക്കിയത് )

ഫയൽ ഡൗൺലോഡ് ചെയ്യുന്ന കമ്പ്യൂട്ടറിലാണ് മാൽവെയർ പ്രവർത്തിക്കുക. തുടർന്ന് ആ കമ്പ്യൂട്ടറിൽ ഓപ്പണായിക്കിടക്കുന്ന ഫേസ്ബുക്ക് ഐഡിയിൽ കയറിയാണ് പ്രവർത്തനം. പേജുകളുടെ പേരു മാറ്റുമ്പോൾ മാത്രമേ ഹാക്ക് ചെയ്തെന്ന് മനസ്സിലാവുകയുള്ളൂ. ഉടൻ തന്നെ എഫ്ബി അക്കൗണ്ടിൽ നിന്ന് ലോഗൗട്ട് ചെയ്യുക എന്നതല്ലാതെ വേറെ പോംവഴിയില്ല.
ബിസിനസ് അഡ്മിൻ നഷ്ടപ്പെട്ടാൽ തിരികെ പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഫേസ്ബുക്കിനെ ബന്ധപ്പെട്ടാൽ തന്നെയും ദിവസങ്ങൾ എടുക്കാനാണ് സാദ്ധ്യത. ഇതിനിടയിൽ കൂടുതൽ പേരിലേക്ക് ഇതെത്തും. റഷ്യൻ ഹാക്കർമാരാണ് പിന്നിലെന്നാണ് സൂചന. ഗൂഗിൾ ബാർഡിന്റെ പേരിലും ഹാക്കർമാർ എഫ്ബി പേജു വഴി തട്ടിപ്പ് നടത്തുന്നുണ്ട്.












Discussion about this post