മുംബൈ: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ സ്ഥാനം രാജിവച്ചു. സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾ വലിയ വിവാദമായതിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ചേതൻ ശർമ്മ രാജി കത്ത് നൽകിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സറ്റിംഗ് ഓപ്പറേഷനിലെ വിവരങ്ങൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടത്. ക്രിക്കറ്റ് താരങ്ങളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ഇവരിൽ ഭൂരിഭാഗം പേരും തന്നെ കാണാൻ വീട്ടിലേക്ക് വരാറുണ്ടെന്നുമായിരുന്നു ചേതൻ ശർമ്മ പറഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും അടിക്കടി തന്റെ വീട്ടിൽ വരാറുണ്ട്. താനും രോഹിത് ശർമ്മയും സംസാരിച്ച കാര്യങ്ങൾ ഈ മുറിയ്ക്കപ്പുറം പോകാറില്ല. നിലവിലെ താരങ്ങളും തന്നെ വീട്ടിലെത്തി കാണാറുണ്ട്. ദീപക് ഹൂഡ, ഉമേഷ് യാദവ് എന്നിവർ മണിക്കൂറുകളാണ് തന്റെ വീട്ടിൽ ചിലവഴിക്കാറുള്ളതെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു.
പല ഇന്ത്യൻ താരങ്ങൾക്കും ഫിറ്റ്നസ് ഇല്ല. ഇവർ ഉത്തേജക മരുന്ന് കുത്തിവച്ചാണ് കളിക്കാനിറങ്ങറുള്ളത്. രോഹിതും കോഹ്ലിയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ട്. കോഹ്ലി കള്ളം പറയാറുണ്ടെന്നും ചേതൻ ശർമ്മ പറഞ്ഞിരുന്നു.
എന്നാൽ ചേതൻ ശർമ്മയുടെ വീഡിയോ പുറത്തുവന്നതോടെ ഇതെല്ലാം തള്ളി ബിസിസിഐ രംഗത്ത് എത്തി. താരങ്ങൾ പരിശീലന വേളയിൽ പോലും ചേതൻ ശർമ്മയുമായി സംസാരിക്കാറില്ലെന്ന് ആയിരുന്നു ബിസിസിഐയുടെ പ്രതികരണം. ഇതിന് പിന്നാലെ ചേതൻ ശർമ്മയ്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ആലോചനയിൽ ആയിരുന്നു ബിസിസിഐ. ഇതിനിടെയായിരുന്നു രാജി.
Discussion about this post