ന്യൂഡൽഹി: തിഹാർ ജയിലിൽ വീണ്ടും കൊടുംകുറ്റവാളി കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തില്ലു താജ്പൂരിയ എന്നറിയപ്പെടുന്ന സുനിൽ താജ്പൂരിയ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് നൽകുന്ന വിവരം.
ചൊവ്വാഴ്ച രാവിലെയാണ് ജയിലിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ താജ്പൂരിയയെ ജയിൽ അധികൃതർ കാണുന്നത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. താജ്പൂരിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നംഗ ഡോക്ടർമാരുടെ പാനൽ ആകും പോസ്റ്റ്‌മോർട്ടം നടത്തുക. പോസ്റ്റ്‌മോർട്ടം വീഡിയോയിൽ ചിത്രീകരിക്കും. ശരീരത്തിൽ നൂറിലധികം കുത്തേറ്റതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദർ ജോഗിയുടെ സംഘമാണ് കൊല നടത്തിയിട്ടുള്ളത്. ജോഗി ഗ്യാംഗുമായി കൈകോർത്ത ക്രിമിനലും കനേഡിയൻ സർക്കാർ കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള ഗോൾഡി ബ്രാർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.. കൊലയ്ക്ക് പിന്നാലെ ഫേസ്ബുക്ക് വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോൾഡി രംഗത്ത് എത്തിയത്. ഈ സംഘത്തിലെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. 2021 ൽ ജോഗിയെ കൊലപ്പെടുത്തിയത് താജ്പൂരിയയുടെ സംഘമാണ്. ഇതിനുള്ള പക തീർത്തതാണെന്നാണ് പോലീസ് പറയുന്നത്.
യോഗേഷ് തുണ്ട, ദീപക് തീറ്റാർ, റിയാസ് ഖാൻ, രാജേഷ് ബവാനിയ എന്നിവരാണ് കൊലപാതകികൾ. ഒരാഴ്ച നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവർ കൃത്യം നടപ്പിലാക്കിയത് എന്നാണ് വിവരം. മണ്ഡോളി ജയിലിൽ ആയിരുന്നു സുനിലിനെ പാർപ്പിച്ചിരുന്നത്. രണ്ട് ആഴ്ച മുൻപാണ് ഇയാളെ തിഹാറിലേക്ക് മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ ഒന്നാം വാർഡിൽ ആയിരുന്നു ഇയാൾ ഉണ്ടായിരുന്നത്. അർദ്ധരാത്രി ജയിലിൽ എത്തിയ ഇവർ ഗ്രിൽ മുറിച്ചാണ് അകത്ത് കടന്നത്. താജ്പൂരിയയുടെ അടുത്തെത്തിയ കൊലപാതകികൾ ആക്രമിക്കുകയായിരുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം താജ്പൂരിയ നടത്തിയിരുന്നു. എന്നാൽ ഫലം കണ്ടില്ല. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം താജ്പൂരിയയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞുവയ്ക്കുകയായിരുന്നു.
ആഴ്ചകൾക്ക് മുൻപ് ഗുണ്ടാ നേതാവ് പ്രിൻസ തെവാട്ടിയ ജയിലിനുള്ളിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന സംഭവം അരങ്ങേറുന്നത്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് അക്രമികളെക്കുറിച്ച് വിവരം ലഭിച്ചത്. ഉടനെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ കൂടുതൽ ശക്തമാക്കി. ഇതിന്റെ തുടർച്ചയായി ജയിലിൽ ഇനിയും അക്രമ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post