ന്യൂഡൽഹി: വരാണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയ്ക്ക് പിന്നാലെ ഹോളി ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഡൽഹി സർവ്വകലാശാലയും. ഹോളി ആഘോഷിക്കരുതെന്ന് അറിയിച്ചുകൊണ്ടുള്ള സർവ്വകലാശാലയുടെ നിർദ്ദേശം വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തി.
കഴിഞ്ഞ ദിവസമാണ് ഹോളി ആഘോഷത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള സർവ്വകലാശാലയുടെ നിർദ്ദേശം വിദ്യാർത്ഥികൾക്ക് ലഭിച്ചത്. . എന്നാൽ എന്തുകൊണ്ടാണ് വിലക്കെന്ന കാര്യം സർവ്വകലാശാല വ്യക്തമാക്കിയിട്ടില്ല. ഹിന്ദു ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഹോളിയ്ക്ക് വിലക്കേർപ്പെടുത്താനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
തിന്മയ്ക്ക് മേൽ നന്മ വിജയം നേടിയതിന്റെ പ്രതീകമായാണ് ഹോളി ആഘോഷിക്കുന്നത്. ആളുകൾക്കും സമൂഹത്തിനും നല്ലത് ചെയ്ത്, നന്മയുള്ളവരായി ജീവിക്കണമെന്നാണ് ഇത്തരം ആഘോഷങ്ങൾ പഠിപ്പിക്കുന്ന പാഠം. ഇത് ആളുകൾ വലിപ്പച്ചെറുപ്പമോ വ്യത്യാസമോയില്ലാതെ ആഘോഷിക്കുന്നു. എല്ലാവരും ഒന്നായി ജീവിക്കണമെന്നാ സന്ദേശമാണ് ഇതെല്ലാം നൽകുന്നതെന്നും എബിവിപി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബനാറസ് ഹിന്ദു സർവ്വകലാശാലയിലും സമാനമായ നിർദ്ദേശം കൊണ്ടുവന്നത്. വിലക്ക് ലംഘിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർവ്വകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹോളി ആഘോഷിച്ചായിരുന്നു വിദ്യാർത്ഥികൾ ഇതിനോട് പ്രതികരിച്ചത്.
Discussion about this post