ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി രാജ്യതലസ്ഥാനത്ത് നാവികസേനയെ നയിക്കാൻ പെൺകരുത്ത്. നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ ലഫ്റ്റനന്റ് കേഡർ ദിഷ അമൃത് ആണ് കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിൽ നാവിക സേനയെ നയിക്കുക. വർഷങ്ങളായുള്ള ദിഷയുടെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.
നാവിക സേനയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിലെ ഓഫീസറാണ് ദിഷ. റിപ്പബ്ലിക് ദിനത്തിൽ നാവിക സേനയിലെ 144 അംഗങ്ങളുടെ പരേഡാണ് ദിഷ നയിക്കുക. ഇതിൽ അഗ്‌നിവീറുകളായി പരിശീലനം നേടുന്നവരും ഉൾപ്പെടുന്നു എന്നതാണ് സവിശേഷത. മൂന്ന് വനിതകൾ ഉൾപ്പെടെ എട്ട് അഗ്‌നിവീറുകളാണ് ഇവർക്കൊപ്പം പരേഡിൽ ഉണ്ടാകുക.
സ്ത്രീകളുടെ ശക്തിയും ഉയർച്ചയെയും പ്രതിനിധീകരിച്ച് ‘നാരി ശക്തി’ എന്ന ആശയത്തെ മുൻനിർത്തിയുള്ളതാണ് നാവികസേനയുടെ ഇത്തവണത്തെ ടാബ്ലോ. മേക്ക് ഇൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്‌കോർപീൻ/കാൽവരി വിഭാഗത്തിൽപെടുന്ന അന്തർവാഹിനികളെയും, യുദ്ധക്കപ്പലുകളെയും ടാബ്ലോയിൽ ഉൾപ്പെടുത്തും. യുദ്ധക്കപ്പലുകൾക്ക് മുൻനിരയിൽ 30 വനിതാ ഓഫീസർമാരെയാണ് നാവിക സേന വിന്യസിക്കുക.
റിപ്പബ്ലിക് ദിന പരേഡ് നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് ദിഷ പറഞ്ഞു. വനിതാ ഓഫീസർ എന്ന് പറയാതെ ഓഫീസർ ആയി പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്ത്രീകൾക്കും ഉയരങ്ങൾ കീഴടക്കാമെന്ന് ഇത് തെളിയിക്കുന്നുവെന്നും ദിഷ പറഞ്ഞു.
2008 ൽ കർണാടകയിലെ ബിഎംഎസ് കോളേജിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുമ്പോൾ എൻസിസി കേഡറ്റ് ആയിരുന്നു ദിഷ. സേനയിൽ ചേരണമെന്നുള്ളത് അന്നു തൊട്ടുള്ള ആഗ്രഹമാണ്. സൈന്യത്തിൽ ചേരണമെന്ന് തന്റെ പിതാവും ആഗ്രഹിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ദിഷ കൂട്ടിച്ചേർത്തു. 2008 മുതൽ താൻ സ്വപ്‌നം കാണുന്ന നിമിഷങ്ങളാണ് റിപ്പബ്ലിക് ദിനത്തിൽ ഇക്കുറി സഫലമാകുന്നതെന്നും ദിഷ പറഞ്ഞു.
ദിഷയെക്കൂടാതെ മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ കൂടി വനിതയാണ്. സബ് ലഫ്. വല്ലി മീണയ്ക്കാണ് ഈ നിയോഗം.
Discussion about this post