വാഷിംഗ്ടൺ: ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിനെതിരെ ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്.ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.’ജനസംഖ്യാശാസ്ത്രമാണ് വിധി’ യെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്ത ട്വീറ്റിന് മറുപടിയായി ആയിരുന്നു മസ്‌കിന്റെ ട്വിറ്റ്.
ജനസംഖ്യാ റാങ്കിങുകളുടെ പട്ടികയിൽ ഇന്ത്യ, ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.പ്രായമായ ജനസംഖ്യക്കെതിരെ പോരാടുന്നതിന് ജനനനിരക്ക് വർദ്ധിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് മസ്‌ക്. നേരത്തെ കുറഞ്ഞ ജനനനിരക്ക് മൂലമുള്ള ജനസംഖ്യാ തകർച്ച ആഗോളതാപനത്തേക്കാൾ നാഗരികതയ്ക്ക് വളരെ വലിയ അപകടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ ജനസംഖ്യയുടെ ശരാശരി പ്രായം 28.2 വയസ്സാണ്, അതേസമയം ഒരു ചൈനക്കാരന്റെ ശരാശരി പ്രായം 39 വയസും.ശരാശരി ഇന്ത്യക്കാരന്റെ പ്രായം ശരാശരി ചൈനക്കാരേക്കാൾ പത്ത് വയസ്സ് കുറവാണ്. ഇന്ത്യയ്ക്ക് ഗണ്യമായ സമയത്തേക്ക് ഗണ്യമായ തൊഴിൽ ശക്തി ഉണ്ടായിരിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നായി മാറും ഇതെന്നാണ് കണക്കുകൂട്ടൽ.
ഈ വർഷം ജൂണിൽ ഇന്ത്യൻ ജനസംഖ്യ 142.86 കോടിയാകുമെന്ന്
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടുണ്ടായിരുന്നു. ചൈനയേക്കാൾ (142.57 കോടി) 29 ലക്ഷം കൂടുതലാവും ഇന്ത്യയിലെ ജനസംഖ്യ. അമേരിക്ക മൂന്നാംസ്ഥാനത്തെത്തും (34 കോടി). ലോകത്തെയാകെ ജനസംഖ്യ 804.5 കോടി. ഫെബ്രുവരിവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട്.
Discussion about this post