ശ്രീനഗർ: കുഞ്ച്‌വാനിയിലെ ക്ഷേത്രത്തിലേക്കുള്ള ശാരദ ദേവി വിഗ്രഹം ജമ്മു കശ്മീരിലെത്തി. വൈകീട്ടോടെ കശ്മീരിലെത്തിയ വിഗ്രഹത്തെ നാമജപങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ വിശ്വാസികൾ സ്വീകരിച്ചു. നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിലേക്ക് കർണാടകയിലെ ശൃംഗേരിയിൽ നിന്നാണ് വിഗ്രഹം എത്തിച്ചത്.
കുഞ്ച്‌വാനിയിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. പ്രത്യേക പൂജകൾക്ക് ശേഷം വിഗ്രഹം വിശ്വാസികൾ കുഞ്ച്‌വാനിയിൽ എത്തിക്കും. നിരവധി സവിശേഷതകളുള്ള ഈ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അഞ്ച് ലോഹങ്ങൾ കൊണ്ടാണ് ശർദ ദേവിയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്ര നിർമ്മാണം പൂർത്തിയാകാനിരിക്കെ കഴിഞ്ഞ മാസമാണ് വിഗ്രഹവുമായി അധികൃതർ യാത്ര തിരിച്ചത്. ബംഗളൂരുവിൽ നിന്നും മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, അമൃത്‌സർ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് വിഗ്രഹം കശ്മീരിൽ എത്തിയിരിക്കുന്നത്. നിലവിൽ ചില മിനുക്കു പണികളാണ് ക്ഷേത്രത്തിൽ പുരോഗമിക്കുന്നത്. ഇത് പൂർത്തിയായ ശേഷം പ്രതിഷ്ഠ നടത്തും. അടുത്ത മാസം 22 നാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു നൽകുക.
കശ്മീരിലെ ഹിന്ദു വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ദൈവമാണ് ശാരദ ദേവി. നേരത്തെ കുഞ്ച്‌വാനിയിൽ ഉണ്ടായിരുന്ന ക്ഷേത്രം അനാഥമായി കിടക്കുകയായിരുന്നു. ഭീകരരെ ഭയന്ന് ഇവിടെ പൂജകൾ ചെയ്യാനോ ആരാധന നടത്താനോ ആരും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ക്ഷേത്രം തകർന്ന് നാമാവശേഷമായിരുന്നു. എന്നാൽ 2021 ൽ ഇവിടെ വീണ്ടും ക്ഷേത്രം നിർമ്മിക്കാൻ വിശ്വാസികൾ തീരുമാനിക്കുകയായിരുന്നു.
Discussion about this post