ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്ക് നേരെ ക്രൂരത തുടർന്ന് മതതീവ്രവാദികൾ. പണം നൽകാത്തതിന്റെ പേരിൽ ഹിന്ദു യുവാവിനെ മതതീവ്രവാദികളുടെ സംഘം കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിൽ ആയിരുന്നു സംഭവം.
സംഗർ സ്വദേശിയായ ദൗലന്ത് കോഹ്ലിയാണ് കൊല്ലപ്പെട്ടത്. അടുത്തിടെയായിരുന്നു ദൗലന്തിന്റെ വിവാഹം. കുടുംബക്കാർ മാത്രം പങ്കെടുത്ത ലളിതമായ വിവാഹ ചടങ്ങ് ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന് ക്ഷണിക്കാതിരുന്നതിൽ പ്രദേശത്തെ കുടുംബങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ കോഹ്ലിയുടെ പരിചയക്കാരായ ചിലർ വിവാഹത്തിന്റെ ചിലവ് ചെയ്യണമെന്നും, 2000 രൂപ തങ്ങൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ ഇല്ലെന്നായിരുന്നു മറുപടി.
ഇതിനിടെ ഈ മാസം 11 ന് വൈകീട്ടോടെ കോഹ്ലി സുഹൃത്തുക്കൾക്കൊപ്പം പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. എന്നാൽ ഇതിന് പിന്നാലെ കോഹ്ലിയെ കാണാതെ ആകുകയായിരുന്നു. ഉടനെ ഇവർ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് പരാതി ഗൗനിച്ചില്ല. ഇതിനിടെ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പാടത്തു നിന്നും കോഹ്ലിയുടെ മൃതദേഹം ലഭിക്കുകയായിരുന്നു.
മകനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് ആണെന്നാണ് വീട്ടുകാർ പറയുന്നത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോഹ്ലിയുടെ വീട്ടുകാർ വീണ്ടും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ ആരോപണ വിധേയരെ വിളിച്ച് സംസാരിക്കാൻ കൂടി പോലീസ് തയ്യാറായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
Discussion about this post