ഭുവനേശ്വർ: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി രാജ്യം. ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈലാണ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ രംഗത്ത് വീണ്ടും നേട്ടം കൊയ്തത്. ഒഡീഷ തീരത്തുവച്ചായിരുന്നു പരീക്ഷണം.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഹസ്ര ദൂരവ്യോമ പ്രതിരോധ മിസൈൽ വാങ്ങുന്നതിനായി രണ്ട് മാസം മുൻപ് കരസേനയ്ക്ക് ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും മിസൈലിന്റെ രണ്ട് തുടർ പരീക്ഷണങ്ങളാണ് നടത്തിയത്.
ഭൂതലം കേന്ദ്രമാക്കി സൈനികർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ലോഞ്ചറിൽ നിന്നും ആളില്ലാ വ്യോമ ലക്ഷ്യത്തെ ഉന്നമിട്ടുകൊണ്ടായിരുന്നു പരീക്ഷണം. ഇതിൽ ലക്ഷ്യം കൃത്യമായി ഭേദിച്ച് സംവിധാനം മികവ് പുലർത്തി. താഴ്ന്നതും ചതുപ്പാർന്നതുമായ പ്രദേശങ്ങളിൽ ഹ്രസ്വ ദൂരങ്ങളിലുള്ള ശത്രുക്കളെ അനായാസം തകർത്തെറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത.
ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ വാങ്ങുന്നതിനായി 4,276 കോടി രൂപയാണ് ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുവദിച്ചിട്ടുള്ളത്. ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈലിന് പുറമേ ഈ തുക വിനിയോഗിച്ച് ഹെലികോപ്റ്ററുകളിൽ നിന്നും വിക്ഷേപിക്കാവുന്ന ടാങ്ക് വേധാ മിസൈലുകൾ വാങ്ങുന്നതിനും അനുമതിയുണ്ട്. ജമ്മു കശ്മീരിൽ ഇപ്പോഴും ചൈനീസ് ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാക്കാൻ കരസേനയ്ക്ക് തുക അനുവദിച്ചത്. അതേസമയം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സംവിധാനങ്ങളും പരീക്ഷണങ്ങളും കരസേനയുടെ സാങ്കേതിക കരുത്ത് വർദ്ധിപ്പിക്കുന്നതാണെന്ന് പരീക്ഷണം വിജയകരമായതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
Discussion about this post