ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം രാജ്യം വികസിപ്പിച്ചത് സ്വന്തം 4 ജിയും 5 ജിയും. ഇക്കൊല്ലം തന്നെ ഇത് പുറത്തിറക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിൽ അഞ്ച് രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ 4 ജി, 5 ജി സാങ്കേതിക വിദ്യകൾ സ്വന്തമായിട്ടുളളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു കോടി കോളുകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ ശേഷിയുളള സാങ്കേതിക വിദ്യയാണ് രാജ്യം വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ബിസിനസ് -20 സംവാദവേദിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് സാങ്കേതികവിദ്യ രാജ്യം വികസിപ്പിച്ചത്. 2023 ൽ രാജ്യത്തെ 50,000 മുതൽ 70,000 ടവറുകളിൽ ഈ സാങ്കേതിക വിദ്യ എത്തിക്കും. 2024 ഓടെ ഇത് വിദേശരാജ്യങ്ങൾക്ക് വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
2020 ൽ പ്രധാനമന്ത്രി പറഞ്ഞതനുസരിച്ചാണ് ടെക്‌നോളജി വികസിപ്പിക്കാൻ ആരംഭിച്ചത്. ശ്രമിച്ചു തുടങ്ങുമ്പോൾ അത് യാഥാർത്ഥ്യമാക്കാൻ വർഷങ്ങൾ എടുക്കുമെന്നോ അല്ലെങ്കിൽ ഒരിക്കലും സാദ്ധ്യമാകില്ലെന്നോ ആണ് കരുതിയിരുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തമാണ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ വലിയ വഴിത്തിരിവായത്. പല സംവിധാനങ്ങളും ഒരുക്കിയത് സ്വകാര്യ മേഖലയിൽ നിന്നായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദ്യം ഇതിലൂടെ ഒരേ സമയം 10 ലക്ഷം കോളുകൾ പരീക്ഷിച്ചിരുന്നു. പിന്നീട് 50 ലക്ഷം കോളുകൾ പരീക്ഷിച്ചു. ഏറ്റവും ഒടുവിലാണ് ഒരു കോടി കോളുകൾ കൈകാര്യം ചെയ്യാനുളള ശേഷി പരീക്ഷിച്ചത്.
ടെലികോം സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ കൂടിയാകും ഇത് വഴിയൊരുക്കുക. രാജ്യത്തിന്റെ ഈ ലക്ഷ്യത്തിന് വലിയ പ്രചോദനമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന കീഴ് വഴക്കം ഒരു പരിധി വരെ കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് തുടങ്ങിയവയിൽ മുന്നോട്ടുകുതിക്കാനും 4 ജി 5 ജി ടെക്‌നോളജിയിലൂടെ രാജ്യത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ബിഎസ്എൻഎൽ ഉൾപ്പെടെയുളള സേവന ദാതാക്കൾ സ്വന്തം 4 ജി ടെക്‌നോളജിയിലാകും സേവനം നൽകുകയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സ്വന്തം മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം ഭരോസ് വിജയകരമായി പരീക്ഷിച്ചിരുന്നു. മദ്രാസ് ഐഐടിയാണ് ഭരോസ് വികസിപ്പിക്കുന്നത്. ഇതിനൊപ്പം സ്വന്തം 4ജി, 5ജി ടെക്‌നോളജി കൂടി ചേരുമ്പോൾ ടെലികോം സാങ്കേതിക രംഗത്ത് വലിയ ഒരു കുതിച്ചുചാട്ടമാകും രാജ്യം നടത്തുക.
Discussion about this post