ഹേഗ്: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുക്രെയ്‌നിൽ നിന്നും കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയെന്ന് ഉൾപ്പെടെയുളള കുറ്റങ്ങൾ ആരോപിച്ചാണ് വാറണ്ട്. റഷ്യയിലെ ബാലാവകാശ കമ്മീഷണർ മരിയ ലവോവ ബെലോവയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പക്ഷെ വാറണ്ട് അന്താരാഷ്ട്ര തലത്തിൽ പുടിന്റെ യാത്രകൾക്കും റഷ്യയുടെ ഇടപെടലുകൾക്കും വിലങ്ങുതടിയാകും. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് നേരിട്ട് അറസ്റ്റ് നടത്താൻ അധികാരമില്ല. എന്നാൽ ഈ നിയമസംവിധാനത്തെ അംഗീകരിച്ച് ഒപ്പുവെച്ച ഏത് രാജ്യങ്ങൾക്കും കോടതി ആവശ്യപ്പെടുന്ന പക്ഷം പ്രതികളെ അറസ്റ്റ് ചെയ്യാം.
രഹസ്യ വാറണ്ട് പുറപ്പെടുവിക്കാനായിരുന്നു കോടതിയുടെ തീരുമാനമെങ്കിലും കൂടുതൽ കുറ്റകൃത്യങ്ങൾ ഒഴിവാക്കാനായി പരസ്യപ്പെടുത്തുകയായിരുന്നു. റഷ്യൻ പ്രസിഡന്റിനെ അധിക്ഷേപിച്ചെന്ന പേരിലും യുക്രെയ്ൻ ദേശീയഗാനം ആലപിച്ചെന്ന പേരിലും മരിയുപോളിൽ നിന്നുൾപ്പെടെ കുട്ടികളെ നിർബന്ധിതമായി റഷ്യയിലേക്ക് കടത്തിയെന്നാണ് കുറ്റം.
എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ റഷ്യ അംഗീകരിക്കാത്ത സാഹചര്യത്തിൽ വാറണ്ട് റഷ്യയെ സംബന്ധിച്ച് നിയമപരമായി നിലനിൽക്കില്ലെന്ന് പുടിന്റെ വക്താവ് ദ്വിമിത്രി പെസ്‌കോവ് പ്രതികരിച്ചു. വാറണ്ട് മര്യാദയുടെ ലംഘനമാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിൽ റഷ്യൻ സൈന്യം അതിക്രമം കാണിച്ചിട്ടില്ലെന്ന വാദത്തിൽ റഷ്യ ഉറച്ചുനിൽക്കുന്നതിനിടെയാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട്. യുക്രെയ്‌നിൽ നിന്നും റഷ്യ പിടിച്ചെടുത്ത മേഖലകളിൽ കുട്ടികളെ നിർബന്ധപൂർവ്വം റഷ്യയിലേക്ക് നാടുകടത്തിയെന്നാണ് കണ്ടെത്തൽ. ഇതുൾപ്പെടെ റഷ്യൻ പ്രിസിഡന്റിനും സൈന്യത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎൻ റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്.
Discussion about this post