തിരുവനന്തപുരം: പ്രതിസന്ധിക്കിടയിലും കേരളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്ന നയപ്രഖ്യാപനത്തിലെ സംസ്ഥാന സർക്കാരിന്റെ അവകാശവാദം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 3.90 ലക്ഷം കോടി പൊതുകടമാണ് കേരളത്തിനുള്ളത്. ശമ്പളവും പെൻഷനും പോലും വിതരണം ചെയ്യാനാവാത്ത സാഹചര്യമാണ്. ഇത് സമ്മതിക്കുകയാണ് ആദ്യം സർക്കാർ ചെയ്യേണ്ടതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി ഉയർത്തിയെങ്കിലും അത് സ്വാഗതം ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് നയപ്രഖ്യാപനം ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം മറച്ചുവെക്കുന്ന പതിവ് നാടകം മാത്രമാണ് നയപ്രഖ്യാപനം. ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകർന്ന് തരിപ്പണമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതെ പോവുന്നത് മോദി സർക്കാരിന്റെ അനുഭാവ സമീപനം കൊണ്ട് മാത്രമാണ്. എന്നിട്ടും കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുകയല്ല മറിച്ച് അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് വ്യക്തമായതായും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും മികച്ച പോലീസ് കേരളത്തിലേതാണെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മതഭീകരവാദികളുടെ സ്ലീപ്പർ സെല്ലുകൾ കേരള പോലീസിലുണ്ടെന്നതിന് നിരവധി തെളിവുകളാണ് പുറത്തുവന്നത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ് വിവരങ്ങൾ ചോർത്തി കൊടുത്തത് പോലീസിൽ തന്നെയുള്ള ചിലരാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്ത സർക്കാരാണിത്.
സിൽവർലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണ്. അഴിമതി മാത്രം ലക്ഷ്യം വെച്ച് കേരളത്തെ നശിപ്പിക്കാനുള്ള പദ്ധതിക്ക് ഒരിക്കലും കേന്ദ്രം അനുമതി കൊടുക്കില്ല. നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.













Discussion about this post