ബംഗലൂരു: എച്ച്എഎല്ലുമായി 667 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. ആറ് ഡോർണിയർ 228 വിമാനങ്ങൾ വാങ്ങാനാണ് കരാർ. ഉൾപ്രദേശങ്ങളിലും പൂർണമായി സജ്ജമല്ലാത്ത റൺവേകളിൽ പോലും ഇറങ്ങാനാകുന്ന ഡോർണിയർ വിമാനങ്ങളുടെ വരവോടെ വ്യോമസേനയുടെ കരുത്ത് വർദ്ധിക്കുമെന്ന് പ്രതിരോധ വക്താവ് ഭരത് ഭൂഷൺ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 70 എച്ച്ടിടി 40 ബേസിക് ട്രെയിനർ വിമാനങ്ങൾക്കായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി കരാർ ഒപ്പുവെച്ചിരുന്നു. 6800 കോടി രൂപയുടേതായിരുന്നു ഈ കരാർ. ഇതിന് പിന്നാലെയാണ് വ്യോമസേനയ്ക്കായി ഡോർണിയർ വിമാനങ്ങളുടെ കരാറും എച്ച്എഎല്ലിന് ലഭിച്ചത്.
മാർച്ച് ഒന്നിന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് എച്ച്ടിടി 40 വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന് അനുമതി നൽകിയത്. ആത്മനിർഭർ ഭാരതിലേക്കുളള പ്രയാണത്തിന് വലിയ കുതിപ്പാണ് ഈ പ്രതിരോധ കരാറുകൾ.
ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡുമായി മൂന്ന് കേഡറ്റ് ട്രെയിനിങ് കപ്പലുകൾക്കുളള കരാറും പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. 3100 കോടി രൂപയുടേതാണ് ഈ കരാർ.











