ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ബുധനാഴ്ച. കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായാൽ അടുത്ത ദിവസം തന്നെ തുടർ നടപടികളിലേക്ക് കടക്കും. അരിക്കൊമ്പനെ മയക്കുവെടിവച്ച് ഇന്ന് പിടികൂടാൻ ആയിരുന്നു നേരത്തെയെടുത്ത തീരുമാനം.
അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനകൾ നൽകിയ ഹർജികൾ ഹൈക്കോടതി 29 നാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് അന്നേ ദിവസം മോക്ഡ്രിൽ നടത്താനുള്ള വനംവകുപ്പിന്റെ തീരുമാനം. ആനയെ പിടികൂടാനുള്ള സമയം ഇപ്പോൾ തന്നെ അതിക്രമിച്ചു എന്ന വിലയിരുത്തലാണ് വനംവകുപ്പിനുള്ളത്. അതിനാലാണ് നടപടികൾ വകുപ്പ് വേഗത്തിലാക്കുന്നത്.
മിഷൻ അരിക്കൊമ്പനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതുവരെ അരിക്കൊമ്പനെ പിടികൂടുന്നത് മാറ്റി വയ്ക്കാൻ ആയിരുന്നു നേരത്തെ കോടതി ഉത്തരവിട്ടത്. ബുധനാഴ്ച ഹർജി പരിഗണിക്കുമ്പോൾ ആനയുടെ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാകും ഹർജികളെ പ്രതിരോധിക്കുക. അടിക്കടി ജനവാസ മേഖലയിൽ എത്തി ഭീതി പടർത്തുന്ന അരിക്കൊമ്പൻ 11 ജീവനുകളാണ് കവർന്നത്.
അതേസമയം മിഷൻ അരിക്കൊമ്പനായുള്ള സജ്ജീകരണങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ദൗത്യ സംഘം പൂർണ സജ്ജമാണ്. അരിക്കൊമ്പനെ ആകർഷിക്കാനുള്ള നാല് കുങ്കിയാനകളും എത്തിയിട്ടുണ്ട്.
Discussion about this post