ഭോപ്പാൽ: പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിടാനൊരുങ്ങി അധികൃതർ. മൂന്ന് പെൺചീറ്റകൾ ഉൾപ്പെടെ അഞ്ച് ചീറ്റകളെയാണ് സ്വതന്ത്രരാക്കുന്നത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ്തന്നെ ചീറ്റകളെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
പ്രത്യേക കേന്ദ്രങ്ങളിൽ കഴിയുന്ന ചീറ്റകൾ നിലവിൽ പൂർണ ആരോഗ്യവാന്മാരായി തുടരുകയാണ്. ഇന്ത്യയിലെ കാലാവസ്ഥായോടും ഇവർ പൂർണമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവയെ തുറന്നു വിടാൻ അധികൃതർ തീരുമാനിച്ചത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറ്റിയുടെ നിർദ്ദേശ പ്രകാരം വിദഗ്ധ സംഘം പ്രൊജക്ട് ചീറ്റ പദ്ധതിയുടെ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചീറ്റകളെ പുറത്തുവിടാൻ തീരുമാനിച്ചത്.
കൂടുതൽ വിസ്തൃതിയുള്ള അന്തരീക്ഷവുമായി കടുവകളെ പൊരുത്തപ്പെടാൻ അനുവദിക്കുക എന്നാണ് തുറന്നുവിടുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ അന്തരീക്ഷവുമായി ചീറ്റകൾ പൊരുത്തപ്പെട്ടാൽ ഇവയെ പാർക്കിന്റെ വനമേഖലയിലേക്ക് തുറന്നുവിടും. നമീബയിൽ നിന്നും എത്തിച്ച എട്ട് ചീറ്റകളിൽ നാലെണ്ണത്തിനെ നേരത്തെ തന്നെ സ്വെെര്യ വിഹാരത്തിനായി പാർക്കിലേക്ക് തുറന്നുവിട്ടിരുന്നു. ഇവ അധികൃതരുടെ നിരീക്ഷണത്തിലാണ്.
മൺസൂൺ കാലത്ത് മൃഗങ്ങൾക്ക് പുതിയ സ്ഥലത്ത് ആവാസസ്ഥലം കണ്ടെത്തുന്നതിനും ഭക്ഷണം കണ്ടെത്തുന്നതിനും വലിയ പ്രയാസം അനുഭവപ്പെടാറുണ്ട്. അതിനാലാണ് മൺസൂണിന് മുൻപുതന്നെ ചീറ്റകളെ പുറത്തുവിടുന്നത്. പുതുതായി പുറത്തുവിടുന്ന ചീറ്റകളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ദേശീയ പാർക്കിലെ അപകട മേഖലകളിലേക്ക് ഇവ കടന്നേക്കാം. ഇത് തടയുന്നതിന് വേണ്ടിയാണ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ബാക്കിയുള്ള ചീറ്റകൾ പ്രത്യേക ക്യാമ്പുകളിൽ നിരീക്ഷണത്തിൽ തന്നെ തുടരും. മൺസൂൺ കഴിഞ്ഞ ശേഷമാകും ഇവയെ തുറന്നുവിടുക.
Discussion about this post