അഹമ്മദാബാദ്: നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതിയെ പ്രകീർത്തിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഗാന്ധിനഗറിൽ ജി 20 മീറ്റിംഗിന് എത്തിയപ്പോൾ ബുളളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി നേരിൽ കാണാൻ സാധിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പദ്ധതിയെ പ്രകീർത്തിച്ചത്. കുതിച്ചു പായുന്ന തീവണ്ടി, കുതിച്ചുയരുന്ന ആത്മവിശ്വാസം എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യയിൽ നെടുകെയും കുറുകെയും ബുള്ളറ്റ് ട്രെയിനുകൾ ഉണ്ടാകും. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് രാവിലെ പോയി വൈകീട്ട് എത്തുന്ന കാലം വരും, ഉറപ്പാണെന്ന് മുരളി തുമ്മാരുകുടി പറയുന്നു.
ഏറ്റവും ആവേശം ഉണ്ടാക്കിയത് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് കണ്ടപ്പോൾ ആണ്.
കോതമംഗലത്തെ എന്റെ ക്ലസ്സ്‌മേറ്റ് ആയിരുന്ന ജോസി ആ പ്രൊജക്ടിൽ സുരക്ഷയുടെ തലവൻ ആണ്. അതുകൊണ്ട് തന്നെ പ്രോജക്റ്റ് കാണാനുള്ള അവസരം ഉണ്ടായി.
മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കാണ് (മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പ്രൊജക്ട്) ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാത ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മുംബൈയിൽ നിന്നും അഹ്മദാബാദിലേക്കുള്ള അഞ്ഞൂറ്റി എട്ടു കിലോമീറ്റർ ദൂരം മണിക്കൂറിൽ മുന്നൂറ്റി ഇരുപത് കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഓടിക്കുന്ന പദ്ധതിയാണ്. ഒരു മണിക്കൂർ അമ്പത്തി എട്ടു മിനിറ്റുകൊണ്ട് മുംബൈയിൽ നിന്നും അഹമ്മദാബാദിൽ എത്താം. ഇപ്പോൾ ചുരുങ്ങിയത് അഞ്ചു മണിക്കൂറും, സാധാരണ എട്ടു മണിക്കൂറും എടുക്കുന്ന റൂട്ട് ആണ്.
ഇന്ന് ലോകത്ത് നടക്കുന്നതിൽ തന്നെ ഏറ്റവും വലിയ റെയിൽവേ പ്രോജക്ടുകളിൽ ഒന്നാണ്
അതിന്റെ നിർമ്മാണ സ്ഥലത്ത് പോയ എനിക്ക് സിവിൽ എൻജിനീയർ എന്ന നിലയിൽ രോമാഞ്ചം ഉണ്ടായി. ലോകോത്തരമായ എൻജിനീയറിംഗ് ആണ്. നിലത്ത് നിന്നും എട്ടു മീറ്റർ വരെ ഉയരത്തിലാണ് പാളങ്ങൾ. നാടും നഗരവും പുഴയും വഴിയും ഒക്കെ താണ്ടിയാണ് പോകേണ്ടത്.
മുംബയിൽ നിന്നും തുടങ്ങിയാൽ കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെ ആണ് തുടക്കം. ഇന്ത്യയിലെ കടലിനടിയിലൂടെയുള്ള ആദ്യത്തെ തുരങ്കം ആയിരിക്കും ഇത്.
എത്രയെത്ര തരം ഭൂമി, മണ്ണ്, ഭൂപ്രദേശം. ഇതിന്റെ ഓരോന്നിന്റെയും സ്വഭാവം അനുസരിച്ച് വേണം തൂണും ബീമും ഒക്കെ ഡിസൈൻ ചെയ്യാൻ പാളങ്ങൾ നിരത്താനുള്ള ബീമുകൾ (ഗർഡർ) ഒരു കാസ്റ്റിംഗ് യാർഡിൽ മുൻകൂട്ടി ഉണ്ടാക്കിയതിന് ശേഷം ലൊക്കേഷനിൽ എത്തിച്ച് തൂണുകളിലേക്ക് ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. പ്രീ കാസ്റ്റ് മാത്രമല്ല പ്രീ സ്‌ട്രെസ്സ്ടും ആണ് (സിവിൽ എഞ്ചിനീയേഴ്‌സിന് വേണ്ടി പറഞ്ഞതാണ്). ഒരു ഫുൾ സെക്ഷൻ എന്നത് തൊള്ളായിരത്തി ഇരുപത് ടൺ വരും. കാസ്റ്റ് ചെയ്തിടത്തു നിന്നും ഇരുന്നൂറിലധികം ചക്രങ്ങൾ ഉള്ള ഒരു വാഹനത്തിലാണ് ഇത് ലൊക്കേഷനിൽ എത്തിക്കുന്നത്. അവിടെ അഞ്ഞൂറ്റി അമ്പത് ടൺ വരെ ഉയർത്താൻ കപ്പാസിറ്റിയുള്ള രണ്ടു ക്രെയിനുകൾ കൊണ്ട് ഇത് ഉയർത്തി തൂണുകൾക്ക് മുകളിൽ വക്കുന്നു.
ഇതൊക്കെ മേൽനോട്ടം വഹിക്കുന്നത് മൊത്തം ഇന്ത്യയിൽ നിന്നുള്ള എൻജിനീയർമാർ ആണ്, കാസ്റ്റിംഗ് മുതൽ ലിഫ്റ്റിങ് വരെ ചെയ്യാനുള്ള ബഹു ഭൂരിപക്ഷം ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും നമ്മൾ പഠിച്ചിട്ടുണ്ട്. ഒരു ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് എന്നാൽ ട്രെയിനിന്റെ സ്പീഡിൽ മാത്രമല്ല പുരോഗതി ഉണ്ടാകുന്നത്, നമ്മുടെ മൊത്തം എഞ്ചിനീയറിങ്ങ് നിലവാരത്തിലും അതിന്റെ ലോകത്തെവിടെയും ഉള്ള സ്വീകാര്യതയിലും ആണ്.
ഒരു ലക്ഷം കോടി രൂപയിലും അധികമാണ് ഇതിന്റെ ബഡ്ജറ്റ്. ഇതും ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ഒറ്റ പ്രോജക്ട് ആണെന്ന് തോന്നുന്നു. അത് പ്രോജെക്ട് മാനേജ്മെന്റ് തലത്തിൽ നമുക്ക് തരുന്ന ആത്മവിശ്വാസം കുറവല്ല.
ഇന്ത്യ ഈ പ്രോജക്ട് പൂർത്തിയാക്കിക്കഴിഞ്ഞാൽ ഉറപ്പായിട്ടും ലോകത്ത് മറ്റിടങ്ങളിൽ ഹൈസ്പീഡ് റെയിൽ ഉണ്ടാക്കുന്ന ജോലികളിൽ ഇന്ത്യൻ കമ്പനികൾ വ്യാപകമാകും. അഞ്ചു വർഷം മുൻപ് വരെ ഇന്ത്യയെപ്പറ്റി എഴുതുമ്പോൾ എക്കോണമിസ്റ്റ് ഒക്കെ പറഞ്ഞിരുന്നത് നമ്മുടെ ഇൻഫ്രാ സ്ട്രക്ച്ചറിന്റെ കുറവിന്റെ കാര്യമായിരുന്നു. റോഡ്, റെയിൽ, വൈദ്യുതി, എന്നിങ്ങനെ. പതുക്കെ പതുക്കെ അത് മാറുകയാണ് അഞ്ചു ട്രില്യൺ എക്കോണമിയിലേക്ക് ഉള്ള നമ്മുടെ യാത്ര കാണാൻ തന്നെ തന്നെ എത്ര രസമാണ്. ഭാരതമെന്ന പേരുകേട്ടാൽ…
മുരളി തുമ്മാരുകുടി
Discussion about this post