ലക്‌നൗ: നിറങ്ങളുടെ ആഘോഷമായ ഹോളി അവിസ്മരണീയമാക്കി ഉത്തർപ്രദേശിലെ മുസ്ലീം സഹോദരിമാർ. കാശിയിലെ സുഭാഷ് മന്ദിറിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയ്ക്ക് മുൻപിലായിരുന്നു ആഘോഷപരിപാടി സംഘടിപ്പിച്ചത്. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വിശാൽ ഭാരത് സൻസ്ഥാനിലെയും, മുസ്ലീം വുമൺ ഫൗണ്ടേഷനിലെയും അംഗങ്ങളാണ് ഹോളി ആഘോഷത്തിൽ പങ്കാളികളായത്. സുഭാഷ് മന്ദിറിൽ ഒത്തു കൂടിയ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ അദ്ദേഹത്തിന്റെ കവിളുകളിലായി നിറങ്ങൾ തേച്ചു. ഇതിന് ശേഷമായിരുന്നു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞെന്ന് ഹോളി സഹോദരിമാർ ആഘോഷമാക്കി. ഇതിന് പുറമേ പാട്ടും നൃത്ത പരിപാടിയും ഉണ്ടായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവർ ഫുജുവ ഗാനവും ആലപിച്ചു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. ആഘോഷ പരിപാടികൾ പൂർത്തിയായ ശേഷം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച ശേഷമാണ് ഇവർ മടങ്ങിയത്. എല്ലാവരുമൊന്നിച്ച് ഹോളി ആഘോഷിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അംഗങ്ങൾ പ്രതികരിച്ചു.
ഞങ്ങൾ മതം മാറിയെങ്കിലും സംസ്‌കാരവും പൂർവ്വികരെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മുസ്ലീം വുമൺ ഫൗണ്ടേഷൻ അദ്ധ്യക്ഷ നസ്‌നീൻ അൻസാരി പറഞ്ഞു. ആ പാരമ്പര്യം എല്ലായ്‌പ്പോഴും കാത്ത് സൂക്ഷിക്കാറുണ്ട്. റംസാൻ, ബക്രീദ് ആഘോഷങ്ങളിലെല്ലാം ഹിന്ദുക്കൾ പങ്കാളികളാകുന്നുണ്ട്. പിന്നെ എന്തുകൊണ്ട് ഹോളി ആഘോഷിച്ചുകൂട.ഇതെല്ലാം കണ്ടാൽ മൗലാനമാർ പറയും ഇസ്ലാം മതം അപകടത്തിലാണെന്ന്. എന്നാൽ ഇക്കൂട്ടർ കള്ളന്മാരാണെന്നും നസ്‌നീൻ പ്രതികരിച്ചു.
Discussion about this post