പൂനെ: പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന സ്‌കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി. തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരന്തരം പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്ന കേന്ദ്രമാണിത്. പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ സ്‌ക്വാഡുകൾക്കായുളള ആയുധ പരിശീലനവും ഇവിടെ വെച്ച് നടന്നിരുന്നതായി എൻഐഎ വ്യക്തമാക്കി.
പൂനെയിലുളള ബ്ലൂ ബെൽ സ്‌കൂളിനെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സ്‌കൂളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് യുവാക്കളിൽ തീവ്ര മതചിന്തയും ഭീകരവാദ ആശയങ്ങളും കുത്തിവെയ്ക്കുന്ന വിദ്വേഷ ലഘുലേഖകൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന് വേണ്ടി സായുധ കലാപം നടത്താൻ ലക്ഷ്യമിട്ടുളള ആയുധ പരിശീലനം അടക്കം ഇവിടെ നടത്തിയതിനും എൻഐഎ തെളിവ് ശേഖരിച്ചിരുന്നു.
സ്‌കൂൾ കെട്ടിടത്തിന്റെ നാലും അഞ്ചും ഫ്‌ളോറുകളിലാണ് പോപ്പുലർ ഫ്രണ്ട് പതിവായി പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഈ രണ്ട് ഫ്‌ളോറുകളാണ് എൻഐഎ കണ്ടുകെട്ടിയത്. 2047 ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്ന സായുധ പരിശീലനത്തിനും ഈ ഫ്‌ളോറുകൾ ഉപയോഗിച്ചിരുന്നു. കത്തിയും വാളും ഉൾപ്പെടെയുളള ആയുധങ്ങൾ ഉപയോഗിക്കാൻ ഇവിടെ പരിശീലനം നൽകിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 18 ന് ഡൽഹിയിലെ എൻഐഎ സ്‌പെഷൽ കോടതിയിൽ ഏജൻസി കുറ്റപത്രം നൽകിയിരുന്നു. സംഘടന എന്ന നിലയിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ 20 പ്രതികളാണ് കേസിൽ ഉളളത്.
Discussion about this post