തലശ്ശേരി: ബിജെപിയുമായി സംസാരിക്കാൻ മേലാത്ത സാഹചര്യമില്ലെന്നും രാജ്യം ഭരിക്കുന്ന ഭരണകക്ഷിയോട് സംസാരിക്കുന്നതിന് സഭയ്‌ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്നും തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാൻ റബ്ബർ വില 300 രൂപയാക്കിയാൽ കേരളത്തിൽ നിന്ന് ഒരു എംപി പോലും ഇല്ലെന്ന പരാതിക്ക് പരിഹാരം കാണുമെന്ന് മാർ ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെ വിശദീകരണം തേടിയെത്തിയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
തലശ്ശേരി ബിഷപ്പ് ഹൗസ് ഏത് നേതാക്കൾക്കും എപ്പോഴും സ്വാഗതമരുളുന്ന സ്ഥാപനമാണ്. ഇവിടെ ആർക്കും അസ്പൃശ്യതയില്ല. റബ്ബറിന്റെ വില നിസ്സാരകാര്യമായി ഗോവിന്ദൻമാഷിന് തോന്നുന്നുണ്ടാകും പക്ഷെ മലയോര കർഷകർക്ക് അത് നിസ്സാര വിഷയമല്ല. തന്റെ പ്രസ്താവന കത്തോലിക്കാ സഭയുടെ അഭിപ്രായമല്ല. മലയോര കർഷകരുടെ പ്രശ്‌നമായി കണ്ടാൽ മതി. പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അത് വിവാദമാക്കി ഒരു വിഭാഗം മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വിശദീകരണം.
ബിജെപിക്ക് കേരളത്തിൽ എംപിമാരില്ലെന്നത് വസ്തുതയാണ്. ആരാണോ കർഷകനെ പിന്തുണയ്ക്കുന്നത് അവരുടെ പക്ഷത്തായിരിക്കുമെന്നാണ് പറഞ്ഞതെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാദ്ധ്യതയുളളത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കാണ്. അതുകൊണ്ടാണ് ബിജെപി സർക്കാർ റബ്ബറിന്റെ ഇറക്കുമതി തീരുവയെ സംബന്ധിച്ച് തീരുമാനമെടുക്കുകയും റബ്ബർ വില 300 രൂപയാക്കുകയും ചെയ്താൽ പിന്തുണയ്ക്കാൻ ഇവിടുത്തെ മലയോര കർഷകർ തയ്യാറാകുമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റബ്ബർ കർഷകർ കേരളത്തിൽ ചെറിയ വിഭാഗം അല്ല. 15 ലക്ഷത്തോളം കുടുംബങ്ങൾ കേരളത്തിൽ റബ്ബർ കൃഷിയെ ആശ്രയിച്ചുകഴിയുന്നുണ്ട്. അത്രയും കുടുംബങ്ങൾ നിലവിൽ അനുഭവിക്കുന്ന പ്രതിസന്ധി സമാനതകൾ ഇല്ലാത്തതാണ്.മലയോര കർഷകർ അത്രയേറെ ഗതികേടിലാണ് നിൽക്കുന്നത്. ജപ്തിനോട്ടീസുകൾ അവരുടെ വീടുകളിൽ എത്തിക്കൊണ്ടിരിക്കുകയാണ് മുൻപോട്ട് നോക്കുമ്പോൾ അന്ധകാരം മാത്രമാണ് അവരുടെ വീടുകളിൽ ഉളളത്. ആ പ്രതിസന്ധിയിൽ കർഷകർക്ക് മുൻപോട്ട് നീങ്ങണമെങ്കിൽ അവരുടെ ആകെക്കൂടിയുളള വരുമാനമാർഗം റബ്ബർ കൃഷിയാണ്. ആരാണോ മലയോര കർഷകരെ സഹായിക്കുന്നത് അവർക്കൊപ്പം നിൽക്കുമെന്നാണ് താൻ പറഞ്ഞത്. അത് വ്യക്തവുമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.
Discussion about this post